എറണാകുളം ബ്രോഡ്‌വേ: പ്രസിദ്ധ വ്യാപാരകേന്ദ്രം
എറണാകുളം ബ്രോഡ്‌വേ: പ്രതാപം നഷ്ടപ്പെടുന്ന പുരാതന വ്യാപാരകേന്ദ്രം! 1974 ന് മുൻപ് എറണാകുളം ബ്രോഡ് വേ, എറണാകുളത്തുകാർക്കും അടുത്തുള്ള ജില്ലക്കാർക്കും മാത്രമേ അറിയുമായിരുന്നുള്ളൂ. എന്നാൽ ബ്രോഡ് വേ യുടെ ചിത്രം മാറിമറിഞ്ഞത് 1974 ഏപ്രിൽ ഒന്നാം തീയതിയാണ്. (Ernakulam Broadway Market History).

എറണാകുളം ബ്രോഡ്‌വേ: 1974-ലെ നഗ്നയോട്ടത്തിന്റെ കഥ
കേരളത്തിന്റെ (ഒരുപക്ഷെ രാജ്യ) ചരിത്രത്തിൽ ഇടം പിടിച്ച കറുത്ത സംഭവമായ നഗ്നയോട്ടം ആദ്യമായി അരങ്ങേറിയത് എറണാകുളം ബ്രോഡ് വേയിലെ തെരുവിലാണ്. അൻപത് വർഷം മുൻപ്.
ബ്രോഡ് വേയിൽ നിൽക്കുമ്പോൾ ആദ്യം മനസ്സിലൂടെ കടന്നുപോയ കാര്യവും ഇതുതന്നെ. The Naked Apes of Kerala, കൊച്ചിയിലെ കുരങ്ങുകൾ, When Cochin Gets Too Hot എന്നെല്ലാം തലക്കെട്ട് കിട്ടിയ വാർത്തകൾ.
എറണാകുളം ലോ കോളേജിൽ പഠിച്ചിരുന്ന നാല് ചെറുപ്പക്കാർ ഒന്നാം തീയതി വൈകിട്ട് പകൽവെളിച്ചത്തിൽ നൂൽവസ്ത്രമില്ലാതെ ഒരു വശത്തുനിന്നും ഓടി മറുവശത്തെത്തി കാറിൽ കയറി പോയി.

ചിത്രം പകർത്താൻ ഏല്പിച്ച ചേട്ടനെ കാമറ ചതിച്ചതിനാൽ അവർ വീണ്ടും ബോട്ടുജെട്ടി ഭാഗത്തെ പള്ളിക്കടുത്തുള്ള റോഡിൽ കാറുനിർത്തി ഇറങ്ങിയോടി. ഇത്തവണ പിന്നാമ്പുറ ചിത്രം കിട്ടുകയും ചെയ്തു.
അന്നത്തെ പിന്നാമ്പുറ ചിത്രങ്ങൾ കുറേക്കാലം പത്രത്താളുകളിൽ പാറിനടന്നു. ചിത്രങ്ങൾ പകർത്തിയത് കൃഷ്‌ണൻ നായർ സ്റ്റുഡിയോയിലെ ജനാർദ്ദനൻ എന്നയാൾ ആയിരുന്നു. മുൻവശ ഫോട്ടോകൾ കിട്ടിയിരുന്നെങ്കിൽ അവരുടെ ജീവിതം തന്നെ കുട്ടിച്ചോറായേനെ. പ്രായമായെങ്കിലും ഇപ്പോഴും സമൂഹത്തിലെ വലിയവരായി അവർ വിലസുന്നുണ്ടാകാം.
അടുത്തവർഷം ഇതിന്റെ വാർഷികയോട്ടം നടത്താൻ പദ്ധതി ഉണ്ടെന്നറിഞ്ഞു പോലിസ് അത് തടയാനായി തയ്യാറായി നിന്നിരുന്നു. എന്നാൽ കുറച്ചു കുഞ്ഞുങ്ങളെ ഉടുതുണിയില്ലാതെ ആൾക്കൂട്ടത്തിലൂടെ നടത്തി കോളേജുപിള്ളാർ ആഘോഷം പൂർത്തിയാക്കി. അതിനു നേതൃത്വം കൊടുത്തതിൽ ഇന്നത്തെ മമ്മൂട്ടിയും എറണാകുളത്തെ കളക്ടറായിരുന്ന വിശ്വംഭരൻ എന്ന വ്യക്തിയും ഉണ്ടായിരുന്നെന്നു പഴയ പത്രത്താളുകൾ പറയുന്നു.
മാലിപ്പുറത്ത് നൗഷാദ്: ബ്രോഡ്‌വേയുടെ മനുഷ്യസ്പർശം
പിന്നീട് ബ്രോഡ് വേ വാർത്തകളിൽ നിറഞ്ഞുനിന്നത് മാലിപ്പുറത്ത് നൗഷാദെന്ന മനുഷ്യൻ കാരണമായിരുന്നു. 2018 ലെ വെള്ളപ്പൊക്കം നൽകിയ കെടുതികളിലേക്ക് ആശ്വാസം പകരാനായി ബ്രോഡ് വേയിലെ തന്റെ കൊച്ചുകടയിലെ തുണികൾ എല്ലാം മനസ്സോടെ സംഭാവന നൽകിയ വാർത്ത മലയാളികൾ അത്ര പെട്ടെന്ന് മറക്കാൻ കഴിയില്ല.
ബ്രോഡ് വേ എറണാകുളത്തിന്റെ തിരക്കേറിയ മാർക്കറ്റ് ആയി മാറിയതിന് ചില ചരിത്രങ്ങളുണ്ട്.

മട്ടാഞ്ചേരിയുടെ തകർച്ചയും ബ്രോഡ്‌വേയുടെ ഉയർച്ചയും
പത്തൊൻപതാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ തന്നെ കേരളത്തിലെ ഏറ്റവും തിരക്കേറിയ വ്യാപാരമേഖലയിൽ ഒന്നായിരുന്നു ബ്രോഡ് വേ. സീസർ ഫ്രെഡറിക് എന്ന വെനീഷ്യൻ വ്യാപാരി കൊച്ചിയെ പ്രകീർത്തിച്ച് അനേകം എഴുത്തുകുത്തുകൾ നടത്തിയത് കൊച്ചിയിലെ ബ്രോഡ് വേ ഭാഗത്തെ ചെറിയ തുറമുഖത്തേക്ക് പല വ്യാപാരികളും വരാൻ കാരണമായി.
അന്നത്തെ ഏറ്റവും വിശാലമായ റോഡുകളിൽ ഒന്ന് ഈ മാർക്കറ്റിലൂടെ കടന്നുപോകുന്നതിനാൽ “ബ്രോഡ്‌വേ” എന്ന വാക്ക് ഈ വ്യാപാര കേന്ദ്രത്തിന് ലഭിച്ചു. എറണാകുളത്തെ ആദ്യത്തെ മെക്കാഡം റോഡുകളിൽ ഒന്നായിരുന്നു ബ്രോഡ്‌വേയിലേക്കുള്ള ഈ റോഡ്.
1795 ൽ ഡച്ചുകാരുടെ കയ്യിൽ നിന്നും കൊച്ചി ബ്രിട്ടീഷുകാർ പിടിച്ചെടുത്തതോടെ മട്ടാഞ്ചേരി മാർക്കറ്റിന്റെ പ്രതാപം മങ്ങാൻ തുടങ്ങി. 1800 കളുടെ തുടക്കത്തിൽ മട്ടാഞ്ചേരിയിൽ നിന്നും ഭൂരിപക്ഷം കച്ചവടക്കാരും ഇന്നത്തെ എം ജി റോഡ് ഭാഗത്തേക്ക് കുടിയേറുകയും ചന്തകളും മറ്റു കച്ചവട സ്ഥാപനങ്ങളും തുറക്കുകയും ചെയ്തു.
തുറമുഖത്തിനോട് ചേർന്നാണ് കച്ചവടം കൂടുതൽ നല്ലത് എന്ന കാരണത്താൽ വലിയൊരു ശതമാനം ആൾക്കാർ എം ജി റോഡിൽ നിന്നും കടലിനോട് ചേർന്നുള്ള ഇന്നത്തെ ബ്രോഡ് വേ ഭാഗത്തു അവരുടെ ജീവിതം കെട്ടിപ്പടുത്തു.
മട്ടാഞ്ചേരി മാർക്കറ്റ് പിൽക്കാലത്തു പൂർണ്ണമായും തളർന്നു പോയതിന് മറ്റൊരു കാരണവും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

റോബർട്ട് ബ്രിസ്റ്റോയും കൊച്ചിയുടെ വാണിജ്യ പാതകളും
മട്ടാഞ്ചേരിയിലേക്കുള്ള വ്യാപാര പാതകൾ ജലപാതകൾ ആയിരുന്നു.
എന്നാൽ 1924-ലെ വെള്ളപ്പൊക്കത്തിനുശേഷം ഈ ജലപാതകളിൽ ഭൂരിഭാഗവും നശിച്ചുപോയി. ഫോർട്ട് കൊച്ചി, വൈപ്പിൻ മേഖലകൾ ഒലിച്ചുപോയതിനാൽ ജലപാതകൾ ഇല്ലാതായി. അപ്പോഴാണ് ബ്രിട്ടീഷുകാരനായ റോബർട്ട് ബ്രിസ്റ്റോ നിലവിലുള്ള ചെറിയ റോഡുകൾ എളുപ്പമുള്ള ഗതാഗതത്തിനായി വീതികൂട്ടാൻ തീരുമാനിച്ചത്.
അന്നത്തെ റോഡ് ശൃംഖലകളെ ബന്ധിപ്പിച്ച് തേവര, വെണ്ടുരുത്തി, വില്ലിംഗ്‌ടൺ വഴിയായിരുന്നു മട്ടാഞ്ചേരി മാർക്കറ്റിലേക്കുള്ള റോഡ് വ്യാപാര പാത. കനാൽ വഴികളും റോഡാക്കി മാറ്റിയിരുന്നു. മട്ടാഞ്ചേരി ചന്തകളിൽ കച്ചവടത്തിനെത്തുന്ന വ്യാപാരികളിൽ നിന്ന് തുക ഈടാക്കി തേവരയിൽ ചെക്ക്പോസ്റ്റ് സ്ഥാപിച്ചെങ്കിലും വ്യാപാരികൾ ഈ നികുതി സമ്പ്രദായത്തോട് താല്പര്യം കാണിച്ചിരുന്നില്ല.
അതിനാൽ തേവര ചെക്ക് പോസ്റ്റ് കടക്കാതിരിക്കാൻ വ്യാപാരികൾ എറണാകുളം മാർക്കറ്റുകളിൽ (ആലുവ, എംജി റോഡ്, ബ്രോഡ്‌വേ) വ്യാപകമായി വ്യാപാരം നടത്തി. ഒടുവിൽ ഇത് എറണാകുളം മാർക്കറ്റുകളുടെ വികസനത്തിനും നൂറ്റാണ്ടുകൾ പഴക്കമുള്ള മട്ടാഞ്ചേരി വിപണിയുടെ തകർച്ചയ്ക്കും വഴിയൊരുക്കി.
ബ്രോഡ്‌വേയിലെ പഴയകാല പ്രമുഖ സ്ഥാപനങ്ങൾ
അതിനുശേഷം ഉപ്പുതൊട്ട് കർപ്പൂരം വരെ എന്ന പഴമൊഴി അന്വർത്ഥമാക്കുവാറ് ബ്രോഡ് വേ വളർന്നു. അക്കാലത്തെ വളരെ പ്രശസ്തിയാർജ്ജിച്ച ചില സ്ഥാപനങ്ങളായിരുന്നു വൈറ്റ് ഹാൾ സിൽക്ക് പാലസ്, കൊച്ചിട്ട്യാതിയുടെ കൊച്ചിൻ ഹോട്ടൽ, ഭരതാ ടൈലറിങ്, കോയാ ഹസൻ ടൈലറിങ്, കൊച്ചിൻ സൈക്കിൾ എംപോറിയം, ത്രീ പീസ് സ്യൂട്ട് ചെയ്തിരുന്ന ജെ ന്യൂ ഫീൽഡ് ആൻഡ് കമ്പനി, വാലവി ആൻഡ് കമ്പനി, മാമ്പിള്ളി ഡിസ്പെൻസിറി, പ്രഭു ആൻഡ് കമ്പനി, പ്രഭു സൺസ്, മേത്തർ സ്റ്റോഴ്‌സ് മുതലായവ.

ഇന്ന് ബ്രോഡ് വേക്ക് പഴയ പ്രതാപം ഇല്ല. എറണാകുളം മൊത്തത്തിൽ ഒരു മാർക്കറ്റ് പോലെയാണ് ഇന്ന്. ഏകദേശം എല്ലാ സ്ട്രീറ്റുകളിലും പലതരം കടകളും മറ്റു കച്ചവട സ്ഥാപനങ്ങളും ധാരാളം. 2019 നു ശേഷം നടന്ന ചില മരാമത്തു പണികളിലൂടെ ബ്രോഡ് വേയിൽ ചില നല്ല മാറ്റങ്ങൾ കണ്ടെങ്കിലും പഴയ പ്രതാപം ഏകദേശം അസ്തമിക്കാറായി എന്നുള്ള പരിഭവം ഈ തെരുവുകളിൽ എപ്പോഴും കേൾക്കാം.
ജയൻ കൂടൽ
Profile: https://www.facebook.com/jayan.koodal.siju/
Website: ജയൻ കൂടൽ
Summary: Ernakulam Broadway Market History
Ernakulam’s Broadway market, a once modest local hub dating back to the 19th century, gained national notoriety in 1974 due to a controversial streaking that sparked debates about morality and free expression. Despite facing challenges like floods and shifting trade routes, Broadway has remained a significant commercial area in Ernakulam. However, modern developments have gradually altered its traditional character, representing both progress and the loss of its original charm.