മൂകാംബികാ യാത്ര: ഒന്നാം ഭാഗം
മൂകാംബിക ഒരുപാട് മാറിയിരിക്കുന്നു. ക്ഷേത്രത്തിനു ചുറ്റുവട്ടമുള്ള റോഡുകളുടെ വശങ്ങളിൽ പ്ലാസ്റ്റിക് മാലിന്യം ധാരാളം. ക്ഷേത്രനദിയായ സൗപർണികയിലേക്ക് പോകുന്ന വഴിയിൽ വശങ്ങളിൽനിന്നും ദുർഗന്ധം. എന്താണിങ്ങനെ? (Kollur Mookambika Temple Traditions).

മൂകാംബിക ക്ഷേത്രം: ചരിത്രം, ഐതിഹ്യങ്ങൾ, ആചാരങ്ങൾ – Kollur Mookambika Temple Traditions
കോസ്മിക് മദർ (ആദിപരാശക്തി) എന്ന രീതിയിലാണ് മൂകാംബികാദേവിയെ വിശേഷിപ്പിച്ചിരിക്കുന്നത്. ആസുരികാംശം ശക്തി പ്രാപിച്ച പല ഘട്ടങ്ങളിലും ദേവീഭാവങ്ങൾ ഉദയം ചെയ്യുകയും ആസുരികതയെ നിഗ്രഹിക്കുകയും ചെയ്ത ഐതിഹ്യകഥകൾ ധാരാളം നാം കേട്ടിട്ടുണ്ട്. ദൈവികതയുടെ സ്ത്രീരൂപ ആരാധന ഇന്ത്യയിൽ ധാരാളമുണ്ട്. അതിൽ ഏറ്റവും പ്രാധാന്യം ഒരുപക്ഷെ കൊല്ലൂർ മൂകാംബികാദേവിക്കാവും.

ഇവിടെ ക്ഷേത്രാചാരങ്ങൾ അനവധിയാണ്. പൂജകളും, ശീവേലികളും, ആരതികളും പലവിധമുണ്ട്. ഔഷധമായി കരുതുന്ന ആയുർവേദ കഷായം വൈകിട്ട് എട്ടുമണികഴിഞ്ഞു ലഭിക്കും.

വൈകിട്ടുള്ള ഒരു ആരതി ടിപ്പു സുൽത്താന്റെ ഓർമ്മ നിലനിർത്തുന്ന ആരതിയത്രേ. പ്രദോഷപൂജയുടെ ഭാഗമാണിത്, സലാം മംഗളാരതിയെന്നാണ് ഇതിന്റെ പേര്. അതിനാൽ അത് നിർത്തലാക്കണം എന്നെല്ലാം ആവശ്യപ്പെട്ട് ഇടക്കാലത്തു ചില സംഘടനകൾ പരാതി ഉന്നയിച്ചിരുന്നു. സലാം എന്ന പേരിൽ ആരതിയില്ല, അത് തുർത്തുമംഗളാരതി ആണ് എന്ന് ക്ഷേത്ര ഉടമസ്ഥതയുള്ള സർക്കാർ സംവിധാനം ആദ്യം വിശദീകരിച്ചെങ്കിലും ഈ പ്രശ്‍നം പൂർണ്ണമായും കെട്ടടങ്ങിയിരുന്നില്ല.

ടിപ്പു സുൽത്താൻ ആരതി: വിവാദങ്ങളും പുനർനാമകരണവും
ടിപ്പു സുൽത്താൻ ദേവീ ചൈതന്യത്തിൽ ആകൃഷ്ടനായി തന്റെ ആയുധങ്ങൾ താഴെവച്ച് ദേവിയെ സലാം ചെയ്തു വണങ്ങി എന്നുള്ള ചരിത്രവസ്തുതയാണ് സലാം ആരതിക്ക് പിന്നിലുള്ളത്. 1763 മുതൽ ഇത്തരത്തിൽ ഒരാരതി ദേവിക്ക് മുൻപിലും വീരഭദ്രന്റെ മുൻപിലും നടക്കുന്നുണ്ട് എന്ന് മേൽശാന്തികളിൽ ഒരാളായ ശ്രീധര അഡിഗ പറഞ്ഞതായി പത്രറിപ്പോർട്ടുകൾ കണ്ടിട്ടുണ്ട്. എന്നാൽ 63 ൽ ടിപ്പുവിന് 12 വയസ്സ് മാത്രം പ്രായമേ വരികയുള്ളൂ എന്നതും ടിപ്പു സൈനിക/ഭരണ കാര്യങ്ങളിൽ ആദ്യമായി ഇടപെടുന്നതു പതിനഞ്ചാം വയസ്സിലാണെന്നതും കല്ലുകടി ആയി അവശേഷിക്കുന്നു.

കൊല്ലൂർ ശ്രീ മൂകാംബിക ക്ഷേത്രം, പുറ്റൂർ ശ്രീ മഹാലിംഗേശ്വര ക്ഷേത്രം, കുക്കെ സുബ്രഹ്മണ്യ ക്ഷേത്രം എന്നിവയുൾപ്പെടെ കർണാടകത്തു നിരവധി ക്ഷേത്രങ്ങളിൽ സലാം മംഗളാരതി നടക്കപ്പെടുന്നു. സലാം ആരതി, സലാം മംഗളാരതി, ദീവതിഗെ സലാം എന്നൊക്കെയുള്ള പേരുകൾ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്.

ഈയിടെ സർക്കാർ ക്ഷേത്രവകുപ്പ് ദീവതിഗെ സലാം – ദീവതിഗേ നമസ്‌കാരമായും, സലാം ആരതിയെ – ആരതി നമസ്‌കാരമായും, സലാം മംഗളാരതിയെ – മംഗളാരതി നമസ്‌കാരമായും പുനർനാമകരണം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്.
ആചാരങ്ങളോടൊപ്പം അനാചാരങ്ങളും ഉണ്ടാകും എന്നുള്ളത് ഒരു പ്രകൃതിനിയമമായി മാറിയതുപോലെയാണ് പലയിടത്തും. പാറ കൊണ്ടടുക്കിയ ക്ഷേത്രശ്രീകോവിലിന്റെ ഭിത്തികളിലും പടികളിലും ഉള്ള വിടവിൽ നാണയം തിരുകുന്ന കാഴ്ച കാണാം. നാണയം തിരുകാൻ സ്ഥലം ഇല്ലാത്തതിനാൽ വിഷമിക്കുന്നവരെയും കാണാം.

ശ്രീ ശങ്കരാചാര്യരും മൂകാംബികാദേവിയും: ഐതിഹ്യങ്ങൾ
കൊല്ലൂർ (കോലാപുര) എന്ന പേര് കോലമഹർഷിയിൽ നിന്നും ഉണ്ടായതാണെന്നും, മൂകാംബിക എന്ന പേര് മൂകാസുരനെ വധിച്ചതിനാൽ ലഭിച്ചതാണെന്നും സ്ഥലപരമായ ഐതിഹ്യം. സരസ്വതീദേവിയുടെ കൗശലത്താൽ മൂകനായി പോയ കംഹാസുര (കൗമാസുരൻ) നായിരുന്നു, മൂകാസുരൻ. അസുരനെ കൊന്ന ഊർ കൊല്ലൂർ ആയതാണെന്നും ചില വർത്തമാനങ്ങൾ ഉണ്ട്. കഥകൾ ധാരാളമല്ലേ! കൗളവിഭാഗം വന്നു താമസിച്ച സ്ഥലം പിന്നീട് കൊല്ലൂർ ആയതാണെന്നും ഒരു കഥയുണ്ട്.

വിശ്വാസപരമായ ഐതിഹ്യം, കുടജാദ്രിയിൽനിന്നും ദേവീഭാവം ശ്രീ ശങ്കരാചാര്യരുടെ കൂടെ വന്ന വഴിക്ക്, കൊല്ലൂരിൽ നിലവിലുണ്ടായിരുന്ന ശൈവപൂജാസ്ഥാനത്തിന്റെ അടുത്തെത്തിയപ്പോൾ കൊലുസ് ശബ്ദം പോലും നിശബ്ദമായെന്നും അങ്ങനെ ആചാര്യർ തിരിഞ്ഞുനോക്കിപ്പോയെന്നും, ദേവി അവിടെ കോലമഹർഷി പൂജിച്ചിരുന്ന വിഗ്രഹത്തിൽ ലയിച്ചെന്നുമാണ്.
എന്നാൽ കുടജാദ്രി മലക്ക് താഴെയുള്ള മൂലസ്ഥാനത്താണ് ദേവി ലയിച്ചത് എന്നൊരു ഐതിഹ്യവും നിലവിലുണ്ട്. ഇവിടെനിന്നും ദേവിയെ പിന്നീട് ആവാഹിച്ച് കൊല്ലൂരിലേക്ക് കൊണ്ടുപോയതാണെന്നും ചിലർ വിശ്വസിക്കുന്നു. ഐതിഹ്യങ്ങൾ പറഞ്ഞുപറഞ്ഞു പല കഥകളായി സങ്കീർണ്ണമാകുന്ന അവസ്ഥ ഇവിടെയുമുണ്ട്.

ക്ഷേത്രം അടങ്ങുന്ന ഘോരവനാർത്തികളിൽ ദേവിയുടെ അംഗരക്ഷകൻ എന്ന് വിശ്വസിക്കുന്ന ഭൂതഗണങ്ങൾ, നാഗം, ഗണപതി, ഘടിമാസ്തിയമ്മ എന്നിങ്ങനെ അനേകം ദേവതകൾ.
മൂകാസുരന്റെ അനന്തരവൻ മഹിഷാസുരൻ പ്രപഞ്ചത്തെ മുഴുവൻ ഭയപ്പെടുത്തിയെന്നും, അസുരനെ ഇല്ലായ്മചെയ്യാൻ ത്രിദേവീരൂപം ജന്മം കൊണ്ട് മൂകാംബികാ ഭാവത്തിൽ ലയിച്ചെന്നുമുള്ള ഐതിഹ്യമാണ് മൂകാംബികാ ക്ഷേത്രത്തിലെ പരാശക്തീ പ്രതിക്ഷ്ഠക്ക് അറിയിക്കാനുള്ളത്.

ശങ്കരാചാര്യർ സ്ഥാപിച്ചു എന്ന് വിശ്വസിക്കപ്പെടുന്ന, മൂകാംബികാ ദേവിയുടെ വലിയ വിഗ്രഹത്തിന്റെ മുൻപിലായി ഒരു ചെറിയ വിഗ്രഹമുണ്ട്. സുവർണ്ണ രേഖയാൽ ചെറുതും വലുതുമായി ലംബമായി പകുത്തതുപോലെയുള്ള വിഗ്രഹം. വലിയഭാഗം പാർവതി, മഹാലക്ഷ്മി, സരസ്വതി എന്നീ ത്രിദേവിമാരെ പ്രതിനിധാനം ചെയ്യുമ്പോൾ ചെറിയഭാഗം ത്രിമൂർത്തികളെ പ്രതിനിധീകരിക്കുന്നു. ആദിപരാശക്തീ വിഗ്രഹമാണിത്. ദേവിയെ ദർശിക്കുന്നതിന് മുൻപ് വലംപിരി ഗണപതിയേയും വീരഭദ്രനെയും ദീപസ്തംഭത്തിലെ സ്തംഭഗണപതിയേയും വണങ്ങണം എന്നൊരു നിബന്ധനയുണ്ട്.

മൂകാംബിക ക്ഷേത്രത്തിന്റെ നിർമ്മിതിയും രാജവംശങ്ങളുടെ സംഭാവനകളും
ശങ്കരാചാര്യരുടെ കാലഘട്ടം എന്ന് ഭൂരിഭാഗവും വിശ്വസിക്കുന്ന AD 800 (തർക്ക വിഷയമാണിത്) മുതലാണ് ക്ഷേത്രകാലഘട്ടം പറഞ്ഞുതുടങ്ങുന്നത്. പിന്നീട് പല രാജവംശങ്ങൾ ഈ ക്ഷേത്രത്തിന് കെട്ടിലും മട്ടിലും പല സംഭാവനകൾ നൽകിയിട്ടുണ്ട്. ദേവിയുടെ സ്വർണ്ണമുഖം വിജയനഗര രാജാക്കന്മാർ നൽകിയതാണ്. എം ജി രാമചന്ദ്രൻ സ്വർണ്ണവാൾ നൽകിയിട്ടുണ്ട്. അമൂല്യ രത്നങ്ങളുടെ ശേഖരം തന്നെ ഇവിടെയുണ്ട് എന്ന് പറയപ്പെടുന്നു. ഉത്സവ ആവശ്യത്തിന് തയ്യാറാക്കിയ ആദ്യത്തെ സുവർണ്ണവിഗ്രഹം കളവുപോയപ്പോൾ റാണിചെന്നമ്മ വീണ്ടും ഒരു സുവർണ്ണവിഗ്രഹം സമർപ്പിച്ചതായി കാണപ്പെടുന്നു. ആദ്യത്തേത് തിരിച്ചു കിട്ടിയതിനാൽ ഇപ്പോൾ രണ്ടു ഉത്സവവിഗ്രഹങ്ങൾ ഉണ്ട്.

ആദ്യകാല ചെറിയ ക്ഷേത്രം ഹലുഗല്ലു വീര സംഗയ്യ രാജാവാണ് പണികഴിപ്പിച്ചത്. AD പതിനൊന്നാം നൂറ്റാണ്ടിൽ ഹൊന്നേയക്കമ്പാളി രാജവംശത്തിലെ വെങ്കണ്ണസാവന്ത രാജാവാണ് ഇന്നത്തെ ക്ഷേത്രത്തിന്റെ ശിലാഘടന നിർമ്മിച്ചത്. പിന്നീട് ബർക്കൂർ നാടുവാഴികളിലെ പണ്ടാരിദേവന്റെ കാലത്തു ക്ഷേത്രം വിപുലീകരിക്കപ്പെട്ടു. കേലാടി രാജാക്കന്മാരും ക്ഷേത്രത്തിന് വലിയ സംഭാവനകൾ നൽകിയിട്ടുണ്ട്. കേലാടി റാണി ചെന്നമ്മ നൽകിയ കൈപ്പത്തി വലിപ്പമുള്ള മരതകം ലോകത്തെ വലിയ രത്നങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു.
കേലാടി വെങ്കടപ്പ നായകർ ആണ് ക്ഷേത്രപ്രാധാന്യം വിവിധ ദേശങ്ങളിൽ എത്തിക്കുകയും അവിടെനിന്നെല്ലാം ഭക്തരെ ക്ഷേത്രത്തിലേക്ക് ആകർഷിക്കുകയും ചെയ്തത്. മൈസൂർ മുതൽ തിരുവിതാംകൂർ വരെ പല രാജാക്കന്മാരും മൂകാംബികാ ഭക്തർ ആയിരുന്നു.

മൂകാംബിക ക്ഷേത്രവും ചിറക്കൽ രാജവംശവും
ഒരു കാലത്തു കൊല്ലൂരിന്റെ ഉടമസ്ഥത ചിറക്കൽ രാജവംശത്തിൽ എത്തിച്ചേർന്നിരുന്നുവെന്നും അത് മുൻപോട്ട് കൊണ്ടുപോകാൻ കഴിയാതെവന്നു ചില നമ്പൂതിരി സങ്കേതങ്ങൾക്ക് അവകാശം കൈമാറിയതാണെന്നും ഒരു വിശേഷം കേട്ടിരുന്നു, എന്നാൽ ഇതിൽ പഠനങ്ങൾ ഒന്നുംതന്നെ നടന്നിട്ടില്ല. ഇപ്പോൾ അഡിഗ വിഭാഗം മേൽശാന്തിയായും ഭട്ട് വിഭാഗം കീഴ് ശാന്തിയായും പൂജകൾ ചെയ്തുവരുന്നു.
മൂകാംബിക – യാത്രാ സൗകര്യങ്ങൾ
കുറേക്കാലത്തിന് ശേഷമാണ് വീണ്ടും മൂകാംബികക്ക് പോകാൻ ഒരവസരം ഒത്തുവന്നത്. നേത്രാവതിയിൽ കയറി നേരെ ബൈന്ദൂർ എന്ന മൂകാംബികാ റോഡ് സ്റ്റേഷനിൽ, വെളുപ്പിനെ 01.30 ന് ഇറങ്ങിയപ്പോൾ തന്നെ ധാരാളം ഓട്ടോകളും ഓമ്‌നികളും വെളിയിൽ കാത്തുകിടപ്പുണ്ടായിരുന്നു. ഓട്ടോയിൽ 600 രൂപ കൊടുത്താൽ നാലുപേർക്ക് നേരെ മൂകാംബികക്ക് പോകാം. ബസ്സ്റ്റാൻഡ് അടുത്തുതന്നെയാണ്. അഞ്ചുമണി വരെ കാത്തിരിക്കണം. താമസിക്കാൻ 500 രൂപ മുതൽ മുകളിലേക്ക് ധാരാളം സൗകര്യങ്ങൾ.
✍️ ജയൻ കൂടൽ
Profile link: https://www.facebook.com/jayan.koodal.siju/
Website: https://jkdrive.in/
Summary: Kollur Mookambika Temple Traditions
Mookambika Temple in Kollur, Karnataka, revered as the seat of Adiparashakti, reflects a fascinating confluence of spiritual tradition and socio-cultural transformation. Historically significant and mythologically rich, the temple’s stories range from the slaying of Mookasura to the merging of Devi’s forms—Parvati, Lakshmi, and Saraswati. Yet, the temple is also at the center of modern debates and environmental neglect. Roads lined with plastic waste and foul smells near the sacred Souparnika river degrade the sanctity of this divine site.

A unique ritual known as “Salam Mangalarathi,” reportedly linked to Tipu Sultan’s reverence, has attracted controversy, with attempts to rename it due to its Islamic association. Despite explanations that it honors a historical moment of surrender to the goddess, the debate continues.
Meanwhile, traditional rituals, Ayurvedic offerings, and elaborate poojas continue, keeping spiritual life alive. From the gold idol donated by Vijayanagara kings to the gemstone gifted by Keladi Chennamma, the temple bears royal patronage and mystical depth. However, commercialization and changes in management are reshaping the temple experience. This complex interplay of faith, history, and myths makes Mookambika Temple a living symbol of India’s cultural evolution.