മൂകാംബികാ യാത്ര: രണ്ടാം ഭാഗം – കുടജാദ്രി
മൂകാംബികാ ദേവിയുടെ മൂലസ്ഥാനം സ്ഥിതിചെയ്യുന്ന കുടജാദ്രി (കൊടച്ചാദ്രി) ഉൾപ്പെടെ ഇന്ത്യയിൽ പലഭാഗത്തും ചരിത്രപരമായി നിലനിൽക്കുന്ന തുരുമ്പു പിടിക്കാത്ത ഇരുമ്പ് നിർമ്മിതികൾ ഉള്ളതായിക്കാണാം. (Kudajadri Ancient Sacred Wonders)

ഇന്ത്യയിലെ തുരുമ്പുപിടിക്കാത്ത ഇരുമ്പുതൂണുകൾ
Iron Pillar of Delhi എന്ന ഡൽഹിയിലെ 23 അടി ഉയരം വരുന്ന ഇരുമ്പ് തൂൺ 1600 വർഷങ്ങൾക്കിപ്പുറവും തുരുമ്പിനെ പ്രതിരോധിച്ചു നിൽക്കുന്നത്, ഈ ഇരുമ്പ് തൂണിനു പുറമേയായി, മിസാവൈറ്റ് എന്ന 20mm ൽ ഒരു ഭാഗം കനം വരുന്ന ഒരു പാട രൂപപ്പെടുന്നതിനാലാണ്.
ഡൽഹിയിൽ ഇരുമ്പുതൂൺ മാത്രമല്ല, ഒഡീഷയിലെ കൊണാർക്ക് സൂര്യക്ഷേത്രത്തിലെ ഇരുമ്പുബീമുകളും, മധ്യപ്രദേശിലെ ധാർ ഇരുമ്പുതൂണുകളും ഉൾപ്പെടെ പല ഇരുമ്പുനിർമ്മിതികളും ഇന്നും വലിയ കേടുപാടുകൂടാതെ നിലനിൽക്കുന്നു.

കുടജാദ്രി എന്ന തലക്കെട്ടും കൊടുത്ത്, എവിടെയോ ഉള്ള ഇരുമ്പുതൂണുകളെപ്പറ്റി പറയുന്നത് എന്തിനാണ് എന്ന് ചിന്തിക്കുന്നുണ്ടാവും അല്ലേ?
കുടജാദ്രിയിലെ അത്ഭുത ഇരുമ്പുതൂൺ
നമ്മുക്ക് പ്രിയപ്പെട്ട കുടജാദ്രിയിലും ഉണ്ട് ഇത്തരമൊരു ഇരുമ്പുതൂൺ. കുടജാദ്രിയിൽ ജീപ്പുകൾ നിർത്തുന്ന സ്ഥലത്തുനിന്നും അല്പദൂരം നടക്കുമ്പോൾ ഇടത്തും വലത്തുമായി ചെറിയ അമ്പലങ്ങൾ കണ്ടിട്ടുണ്ടാകുമല്ലോ. അതിൽ ഇടത് വശത്ത് അവസാനം കാണുന്ന അമ്പലമാണ് മൂകാംബികാദേവിയുടെ മൂലസ്ഥാനം. എന്നാൽ വലത്തുള്ള കാലഭൈരവ സ്ഥാനത്തിന് മുറ്റത്തായി ഒരു ഇരുമ്പുതൂൺ കാണാം.

പ്രാചീന ഭാരതത്തിന്റെ മെറ്റലർജിക്കൽ വൈദഗ്ധ്യത്തിന് മറ്റൊരു ഉജ്ജ്വല ഉദാഹരണമാണ് കുടജാദ്രിയിലെ ഈ ഇരുമ്പ് സ്തംഭം. ഇടതൂർന്ന വനങ്ങളിൾക്കിടയിൽ സ്ഥിതി ചെയ്യുന്ന, വർഷത്തിൽ 6 മുതൽ 8 മാസം വരെ മഴ ലഭിക്കുന്ന, അറബിക്കടലിൽ നിന്നും 30 കിലോമീറ്റെർ ദൂരം മാത്രമുള്ള, കുടജാദ്രിയിൽ, 2400 വർഷം പഴക്കമുള്ള, തുരുമ്പിനെ പ്രതിരോധിക്കുന്ന, 32 അടി ഉയരവും 3 – 4 ഇഞ്ച് വണ്ണവുമുള്ള ഇരുമ്പ് തൂൺ കാഴ്ചക്കാരെ വിസ്മയിപ്പിക്കും.

ശ്രീദേവി മൂകാസുര ത്രിശൂല
ശ്രീദേവി മൂകാസുര ത്രിശൂല എന്ന പേരിട്ട ഈ ഇരുമ്പു സ്തംഭത്തിന്റെ മണ്ണിനടിയിൽ ഉള്ള ഭാഗം ത്രിശൂലമാണ് എന്ന് ദേവീ ഭക്തർ വിശ്വസിക്കുന്നു. വനവാസികൾ നിർമ്മിച്ച ഈ തൂൺ ശങ്കരാചാര്യർ എട്ടാം നൂറ്റാണ്ടിൽ എത്തിയപ്പോൾ അദ്ദേഹത്തിന് സമർപ്പിച്ചു എന്നതാണ് ഐതിഹ്യം. ശങ്കാരാചാര്യർക്കും മുൻപേ വരുന്ന 2400 വർഷത്തിന്റെ കഥ അങ്ങനെയാണ് ഉണ്ടാകുന്നത്.

ഡൽഹിയിലെ തൂണിനെ അപേക്ഷിച്ചു ഈ തൂണിൽ ഫോസ്ഫറസും കാർബണും കുറവാണ്. അടിച്ചു പതം വരുത്തിയ പാടുകൾ കാണാം. പല യൂണിവേഴ്സിറ്റികളും ഈ തൂണിനുമുകളിൽ നോൺ-ഡിസ്ട്രക്റ്റീവ് ഉൾപ്പെടെയുള്ള പരിശോധനകൾ നടത്തിയിട്ടുണ്ട്. ഏറ്റവും മുകളിലെ ഒരു മീറ്റർ ഉയരം, അതും പടിഞ്ഞാറ് ഭാഗത്തു തുരുമ്പ് ബാധിച്ചിട്ടുണ്ട്. ഉരുകിയിട്ടുമുണ്ട്. തുടർച്ചയായി ലഭിക്കുന്ന കടൽക്കാറ്റും, മിന്നലുകളും കാരണമാകാം. ഡൽഹി, ധാർ പില്ലറുകളെ അപേക്ഷിച്ച് ഈ തൂണിന് തുരുമ്പ് കൂടുതലാണ്.

കുടജാദ്രിയുടെ സൗന്ദര്യം
കുടജാദ്രിയിൽ ഈ തൂൺ മാത്രമല്ല ഉള്ളത്. എല്ലാവർക്കും അറിയാവുന്നതുപോലെ, ചിത്രമൂല ഗുഹയും (ഇപ്പോൾ പോകാൻ അനുമതിയില്ല), ഗണേശഗുഹയും, ശങ്കരപീഠവും, അനേകം ഔഷധ സസ്യങ്ങളും, കുന്നുകളും, മലകളും, പച്ചപ്പും, അരുവികളും, ജീവജാലങ്ങളും കുടജാദ്രി യാത്രയെ എന്നും ഓർമ്മയിൽ നിലനിർത്തും. ജീപ്പ് സവാരി ഒരിക്കലും മറക്കുകയുമില്ല. ചില കുന്നിൻമുകൾ ഭാഗം തരിശാണ്, ശക്തമായ കാറ്റ് ഇത്തരം തരിശുഭാഗത്തിന് കാരണമായിട്ടുണ്ട് എന്ന് പറയപ്പെടുന്നു.

ശങ്കരപീഠത്തിന്റെ പുറകുവശത്തു വലത് ഭാഗത്തുനിന്നും താഴേക്ക് ഇറങ്ങി ചില കിലോമീറ്ററുകൾ ചെങ്കുത്തായ കൊടുംവനത്തിലൂടെ സഞ്ചരിച്ചാൽ ചിത്രമൂലയിൽ എത്താം. ഏതാണ്ട് 27 വര്ഷം മുൻപ്, ഈ ചിത്രമൂലാഗുഹയിൽ ഏകാകിയായി 21 വർഷത്തോളം (28 വയസ്സ് മുതൽ 50 വയസ്സുവരെ) തപസ്സനുഷ്ഠിച്ച മാധവിയമ്മ എന്ന കൊയിലാണ്ടിക്കാരി യോഗിനിയെപ്പറ്റി, “ബാബ” – മോഹൻജി ആൻഡ് മാസ്റ്റേഴ്സ് എന്ന പുസ്തകത്തിൽ വായിച്ചത് ഓർക്കുന്നു.

ശങ്കരാചാര്യർ കുടജാദ്രി മലനിരയിൽ തപസ്സ് അനുഷ്ഠിച്ചതും അതിനെത്തുടർന്നുള്ള ദേവീകടാക്ഷവും കൊല്ലൂർ മൂകാംബിക ക്ഷേത്ര ഐതിഹ്യവുമായി ബന്ധപ്പെട്ടുകിടക്കുന്നു എന്നുള്ളത് മിക്കവാറും എല്ലാവർക്കും അറിയാമല്ലോ.

സൗപർണ്ണികയും മറ്റ് 62 അരുവികളും
62 ഓളം അരുവികൾ കുടജാദ്രി മലനിരകളിൽ നിന്നും ഉടലെടുക്കുന്നു എന്ന് കണക്കാക്കിയിട്ടുണ്ട്. ഈ 62 അരുവികളും ഒന്നുചേർന്നാണ് സൗപർണികാ നദിയായി മാറുന്നത്. മൂകാംബിക ക്ഷേത്രത്തിന്റെ തൊട്ടുമുൻപിലൂടെ ഒഴുകുന്ന അഗ്നിതീർത്ഥം എന്ന അരുവിയും സൗപർണ്ണികയിൽ ചേരുന്നു. എന്നാൽ ഈ അരുവിയുടെ അവസ്ഥ!

കുടകാചലം എന്നൊരു പേര് കുടജാദ്രിക്ക് പണ്ടുണ്ടായിരുന്നു എന്നും വായിച്ചിരുന്നു. എന്നാൽ കുന്നുകൾക്കുള്ള സംസ്കൃത വാക്കായ അദ്രിയും ആ അദ്രികളിൽ എമ്പാടും കാണുന്ന കുടജ എന്ന കുടകപ്പാലയും (മലമല്ലിക എന്നും പറയും), കുടജ അദ്രി എന്ന പേര് സൃക്ഷ്ടിച്ചിരുന്നു. പ്രാദേശികമായി, കൊടച്ചാ അദ്രി എന്ന പേരാണുള്ളത്. കൊടാഷി (കുടകപ്പാല) പർവതം എന്നും ഇതേ അർത്ഥത്തിൽ വിളിക്കപ്പെടുന്നു.

കുടജാദ്രിയിലെ ആർക്കിയോളജിക്കൽ സർവ്വേകൾ
കൊല്ലൂർ കുടജാദ്രി മേഖലകളിൽ പലതവണ ആർക്കിയോളജിക്കൽ സർവ്വേ നടത്തപ്പെട്ടിട്ടുണ്ട്. 12 അടി വരെ വലിപ്പമുള്ള ഒറ്റക്കല്ലുകൾ ഉപയോഗിച്ചുള്ള നിർമ്മിതികൾ ഇവർ കണ്ടെടുത്തിട്ടുണ്ട്. മരണപ്പെട്ടവരുടെ പ്രതീകമായുള്ള ലംബമായി നിർത്തിയ കല്ലുകളും (ആനക്കല്ല്, ദിബ്ബനടക്കല്ല്, നിൽസ്കല്ല്, ഗർഭിണിയറകല്ല്), ശവശരീരം അടക്കം ചെയ്തിട്ടുള്ള മൺകാലങ്ങളും, പാറപ്പൊത്തുകളും ധാരാളമായി ലഭിച്ചിട്ടുണ്ട്. മൂകാസുരണ കോട്ട എന്ന ഒരു കോട്ടനിർമ്മിതിയുടെ അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇവയെല്ലാം ഏകദേശം 1200 BC മുതൽ ഉണ്ടായിരുന്നതായാണ് കണക്കാക്കിയിരിക്കുന്നത്.

ധാരാളം ഇരുമ്പയിരും മാംഗനീസും അടങ്ങിയ മണ്ണാണ് കുടജാദ്രിയിലേത്. ചില ഖനന സാധ്യതകൾ ഉരുത്തിരിഞ്ഞു വന്നെങ്കിലും ജനങ്ങൾ എതിർത്തതിനാൽ കുടജാദ്രി രക്ഷപെട്ടു എന്നുപറയാം.
✍️ ജയൻ കൂടൽ
Profile link: https://www.facebook.com/jayan.koodal.siju/
Website: https://jkdrive.in/
Summary: Kudajadri Ancient Sacred Wonders
Kudajadri, a serene hilltop nestled amidst the Western Ghats, holds profound significance in Hindu mythology. It is believed to be the site where the renowned philosopher Adi Shankaracharya attained enlightenment. The peak, also known as Sarvajna Peetha, is said to have been the place where he meditated. The serene atmosphere and natural beauty of Kudajadri are believed to have provided the ideal setting for his spiritual pursuits.

At the base of Kudajadri lies the Mookambika Temple Moolasthana, a revered small shrine dedicated to Goddess Mookambika. A small iron pillar, believed to have been installed by Adi Shankaracharya himself, stands at the Moolasthana, or the main sanctum of the temple. Despite its humble size, the pillar has captivated scientists and historians due to its exceptional corrosion resistance. Unlike many other iron structures from that period, the Kodachadri pillar has remarkably preserved its integrity, offering valuable insights into the metallurgical techniques employed in ancient India.
