പ്രാന്തൻ കുര്യച്ചനും, കുരിശ്ശടിയും!
മട്ടാഞ്ചേരി ബസാർ റോഡിനടുത്ത് ബസ്സിറങ്ങിയ ഞാൻ ഒറ്റയ്ക്കല്ലായിരുന്നു. കൂടെ അനേകം പേർ… എല്ലാവരും പ്രാന്തൻ കുര്യച്ചനെ കാണാൻ പോകുന്നവർ… ഞാനും… ഹിന്ദുവുണ്ട്, ക്രിസ്ത്യാനി ഉണ്ട്, മുസ്ലീമുണ്ട്… കുര്യച്ചന് മതമൊന്നുമില്ലത്രേ. (Pranthan Kuryachan Mattancherry Kurisadi)

മട്ടാഞ്ചേരിയിലെ പ്രാന്തൻ കുര്യച്ചൻ – വിശ്വാസവും വിസ്മയവും
എറണാകുളത്തെ ഒട്ടനവധി ജനവിഭാഗം ഇന്നും ചിലകാര്യങ്ങൾക്ക് ആശ്രയിക്കുന്നത് പ്രാന്തൻ കുര്യച്ചൻ എന്ന സാങ്കൽപ്പിക കഥാപാത്രത്തെയാണ്. നഷ്ടപ്പെട്ടുപോയ എന്ത് സാധനവും, എത്ര ചെറുതായാലും, വലുതായാലും കുര്യച്ചന് നേർച്ച നേർന്നാൽ തിരികെ കിട്ടുമത്രേ. മാത്രവുമല്ല, ഭ്രാന്ത് മാറ്റാനുള്ള പ്രാർത്ഥനയും, ഭ്രാന്ത് വരുത്താനുള്ള ഗൂഡാലോചനയും എല്ലാം പ്രാർത്ഥനകളിൽ കാണാം, കേൾക്കാം, കേട്ടു… നേരിട്ട് നേർച്ച നേരാൻ വരുന്നവർ, നേർച്ച ഫലിച്ചതിന് നന്ദി അർപ്പിക്കാൻ വരുന്നവർ… കുര്യച്ചന്റെ നടയിൽ എപ്പോഴും തിരക്കുതന്നെ.
നഷ്ട്ടപ്പെട്ട വസ്തു തിരികെ കിട്ടാനായി കുര്യച്ചന് എണ്ണയും തിരിയും എടുത്തവൻ കേൾക്കെ നേർന്നാൽ എടുത്തവൻ ചോര ഛർദ്ദിക്കുമെന്ന് അനുഭവസാക്ഷ്യം പറഞ്ഞവരും എന്നോടൊപ്പമുണ്ട്, മരടുകാർ. കട്ടെടുത്തവൻ മുതലുമായി തുള്ളിക്കൊണ്ട് വരുമെന്ന് പറഞ്ഞവരും ഉണ്ട്…കലൂരുകാർ. പറഞ്ഞുകേട്ടിടത്തോളം പ്രാന്തൻ കുര്യച്ചൻ അഥവാ കുര്യച്ചന്റെ നട അവർക്കെല്ലാം ഒരാശ്വാസം തന്നെ.
ആരാണ് കുര്യച്ചൻ? ഐതിഹ്യങ്ങളും കഥകളും
ആരാണ് കുര്യച്ചൻ? രണ്ട് ഐതിഹ്യങ്ങൾ ആണുള്ളത്. കുര്യച്ചൻ ഒരു നീഗ്രോ വംശജൻ ആണെന്നും ആളൊരു ജാലവിദ്യക്കാരനും നാടൻ വൈദ്യനും ആയിരുന്നുവെന്നും ഒരു വിശ്വാസം. കുര്യച്ചൻ ഒരു ഭ്രാന്തൻ ആയിരുന്നുവെന്നും ഒരിക്കൽ കടലിൽ മുങ്ങി ഒരു കുരിശ് എടുത്തുകൊണ്ടുവന്നുവെന്നും അതിവിടെയാണ് സ്ഥാപിച്ചതെന്നും കുര്യച്ചൻ മരിച്ചപ്പോൾ ആ ആത്മാവ് കുരിശിൽ ലയിച്ചെന്നുമുള്ള മറ്റൊരു വിശ്വാസം.
കുര്യച്ചന്റെ ആത്മാവ് നടക്ക് പുറകിലുള്ള കപ്പേളയിൽ ഉണ്ടെന്നും നേർച്ച നേരേണ്ടത് അവിടെ ഇരുന്നുകൊണ്ടാണെന്നും, നേർച്ച ഫലിച്ചാൽ മുൻപിലെ കുരിശിന്റെ നടയിലാണ് നേർച്ച ദ്രവ്യങ്ങൾ കാഴ്ചവെക്കേണ്ടതെന്നും ചിലർ പറയുന്നു. കപ്പേള കുരിശിന് മുൻപേ (1550) ഉള്ളതാണെന്നും കൊച്ചിയിലേക്ക് എത്തപ്പെട്ട ക്രിസ്ത്യാനികൾ കൊണ്ടുവന്ന കുരിശാണ് ചാപ്പലിന് മുൻപിൽ സ്ഥാപിച്ചതെന്നും ചിലർ സാക്ഷ്യപ്പെടുത്തുന്നു.

കപ്പേളയിൽ പോകാതെ കുരിശിനെ മാത്രം കുര്യച്ചന്റെ ആത്മാവ് ആയിക്കാണുന്നവരും ധാരാളം… ഒരുപക്ഷെ ഭൂരിപക്ഷം… പ്രാർത്ഥനയും, നേർച്ചയും, സമർപ്പിക്കലും എല്ലാം അവിടെത്തന്നെ. കുരിശിനെ തൊട്ടും, തലോടിയും, പിടിച്ചും, ഉമ്മവെച്ചും പ്രാർത്ഥിക്കുന്നവർ, കെട്ടിപ്പിടിക്കുന്നവർ, കരയുന്നവർ, സന്തോഷക്കണ്ണീർ പൊഴിക്കുന്നവർ… പ്രാന്തൻ കുര്യച്ചൻ എല്ലാം കാണുന്നുണ്ടാകാം…
കൊച്ചിയിലെ മറ്റു കുര്യച്ചന്മാർ
കുര്യച്ചൻ നട ഇവിടെമാത്രമല്ല ഉള്ളത്, നെട്ടൂർ, ആലപ്പുഴ തത്തംപള്ളി, വരാപ്പുഴ പുത്തൻപള്ളി എന്നിങ്ങനെ പല സ്ഥലങ്ങളിലുമുണ്ട്. അതിൽ നെട്ടൂരിന് അറിയപ്പെടുന്ന ചില ചരിത്രങ്ങളുണ്ട്.
വെണ്ടുരുത്തി ഭാഗത്ത് ഇടപ്പള്ളിയിൽ ഉണ്ടായിരുന്ന കുര്യച്ചൻ എന്ന് വിളിക്കപ്പെട്ടിരുന്ന ഒരു മരക്കുരിശ്, പിൽക്കാലത്ത് മറ്റുപല പ്രദേശങ്ങളിലേക്കും കുടിയേറപ്പെട്ട കഥകൾ കൊച്ചീക്കാർക്കറിയാം.
നെടുംപറമ്പിൽ പേറുക്കുഞ്ഞൻ പണികഴിപ്പിച്ച പള്ളി, പിൽക്കാലത്ത് പ്രദേശവാസികൾ പുതുക്കിപ്പണിഞ്ഞ പള്ളി, കൊച്ചി നേവൽ ബേസിനുവേണ്ടി സ്ഥലം ഏറ്റെടുക്കലിൽ നഷ്ടപ്പെട്ടപ്പോൾ കുടിയൊഴിക്കപ്പെട്ട അനേകം കുടുംബങ്ങളുടെ കൂടെ കുര്യച്ചൻ വിശ്വാസവും മറ്റിടങ്ങളിലേക്ക് കുടിയേറപ്പെട്ടിരുന്നു. അതിൽ നെട്ടൂർ ഭാഗത്തേക്ക് പോയവർ കുര്യച്ചനെയും കൂടെക്കൊണ്ടുപോയി.
ആലപ്പുഴ തത്തംപള്ളി ഭാഗത്ത് വലിയ കുരിശായ കുരിശച്ചൻ എങ്ങനെയോ കുര്യച്ചൻ ആയതാണ്. പാന്ഥൻ കുരിശച്ചൻ എന്ന് ഇപ്പോഴും ചിലർ പറയാറുണ്ട്. വരാപ്പുഴ പള്ളിയിലെ കുര്യച്ചന്റെ ഐതിഹ്യത്തിൽ അദ്ദേഹം ഒരു പറങ്കി സഞ്ചാരിയച്ചൻ ആയിരുന്നു.എപ്പോഴും അച്ചന്റെ കൂടെ ഒരു നായയും കാണുമായിരുന്നു.
കുര്യച്ചൻ കുരിശ്ശടി മട്ടാഞ്ചേരി – Pranthan Kuryachan – Mattancherry Kurishadi
മട്ടാഞ്ചേരിയിൽ പ്രാന്തൻ കുര്യച്ചന്റെ ഓർമ്മകൾ പേറുന്നു എന്ന് വിശ്വസിക്കപ്പെടുന്ന യഥാർത്ഥ കുരിശ് ഇന്നവിടെയില്ല എന്ന് പഴമക്കാരും കപ്പേളക്കാരും പറയുന്നു. പകരമുള്ളത് പുനഃരുദ്ധാരണം ചെയ്യപ്പെട്ട കുരിശാണ്. പഴയതെവിടെ എന്ന് ചിന്തിക്കുമ്പോൾ കൂനൻ കുരിശ് സത്യം എന്ന ആദ്യ ക്രൈസ്തവ പ്രതിഷേധ സമരം കൂടി ചേർത്ത് വായിക്കേണ്ടി വരും. എന്റെ കാഴ്ചപ്പാടുകൾ അടുത്ത ലേഖനത്തിൽ…

പറങ്കികൾ, കൂനൻ കുരിശ് സമരവുമായി ബന്ധപ്പെടുത്തി ചരിഞ്ഞ കുരിശിനെ നോക്കി പഴയ പോർച്ചുഗീസ് ഭാഷയിൽ പാന്ത് ക്രൂസ് എന്ന് വിളിച്ചതാണ് പിൽക്കാലത്ത് ഭ്രാന്തൻ കുര്യച്ചൻ ആയതെന്ന് ചിലർ അഭിപ്രായപ്പെടുന്നു. അതല്ല, പ്രോന്തോ ക്രൂസോ എന്ന പേരാണ് കാരണം എന്ന് ചിലർ. കരയുന്നത് എന്നർത്ഥം വരുന്ന പ്രാന്ത് എന്ന വാക്കും പറയുന്നവരുണ്ട്. ബ്രാന്താ എന്ന വാക്കും പറയുന്നത് കേട്ടിട്ടുണ്ട്.
അതൊന്നുമല്ല, പാദ്രേ ക്രൂസ് (Francisco Rodrigues da Cruz, SJ) എന്ന പാതിരിയുടെ പ്രവർത്തനം (പോർട്ടുഗൽ പ്രദേശങ്ങളിൽ മാത്രം), പ്രത്യേകിച്ച്, പാദ്രേ, ദൈവിക / സാത്താൻ പ്രത്യക്ഷപ്പെടലുകളിൽ വിശ്വസിച്ചിരുന്നതിനാലും മറ്റ് പോർട്ടുഗീസ് പാതിരികളും വികാരികളും അതിൽ വിശ്വാസക്കുറവ് കാണിച്ചിരുന്നതിനാലും, കുരിശിനെ നോക്കി മറ്റൊരു പാദ്രേ ക്രൂസ് എന്ന് പറങ്കികൾ വിളിച്ചത് ഭ്രാന്തൻ കുര്യച്ചൻ ആയി മാറിയതാണ് എന്നും ചിലർ വാദിക്കുന്നു. എന്നാൽ പാദ്രേ ക്രൂസ് ജനിച്ചത് 1859 ലാണ് എന്നുള്ളത് ഈ വിശ്വാസത്തെ ചോദ്യം ചെയ്യുന്നുണ്ട്. ഇനി പക്ഷെ ഭ്രാന്തൻ കുര്യച്ചൻ എന്ന സങ്കൽപ്പം 1900 ങ്ങളിൽ വന്നതാണോ??
പോർട്ടുഗീസ് ഭാഷാ സ്വാധീനം – കുര്യച്ചനിൽ
പോർട്ടുഗീസ് ഭാഷയിൽ വരാന്ത എന്നതിന് തിണ്ണ എന്നാണർത്ഥം. നമ്മുടെ വരാന്ത തന്നെ. കപ്പേളയുടെ തിണ്ണയിൽ / വരാന്തയിൽ നില്കുന്ന കുരിശിനെ മനസ്സിലാക്കാനായി വരാന്താ ക്രൂസ് എന്ന് പറങ്കികൾ വിളിച്ചതായും അത് പിന്നീട് പ്രാന്തൻ കുര്യൻ ആയതായും ശേഷം ബഹുമാനാർത്ഥം കുര്യച്ചൻ ആയതായും ഉള്ള അനുമാനങ്ങൾ ഉണ്ട്. കുറച്ചുകൂടി യുക്തി തോന്നുന്നത് ഇതിനാണ്. കാരണം പാന്ത്, പ്രോന്തോ എന്നിങ്ങനെയുള്ള വാക്കുകൾ പോർട്ടുഗീസ് വൊക്കാബുലറിയിൽ ശരിയായ അർത്ഥത്തിൽ ഇല്ല എന്നുള്ള വിശദീകരണം തന്നെ. എന്നാലന്ന് വരാന്ത പറഞ്ഞുള്ള ശീലവും ഇല്ല. പഴയ വൊക്കാബുലറി കയ്യിലുള്ളവർ ഒന്നുകൂടി ശ്രദ്ധിക്കട്ടെ.
ഇനി കൂനൻ കുരിശ്, കുര്യച്ചൻ ആയതാണോ… ആർക്കറിയാം. ദുരൂഹത തന്നെ.. കുര്യാക്കോസ് സഹദായുമായുള്ള ബന്ധം പരിശോധിക്കുന്നതും നന്നായിരിക്കും… കേട്ടറിവിനേക്കാൾ വലുതാണ് കൊച്ചി… അല്ല മട്ടാഞ്ചേരിയും ഫോർട്ട് കൊച്ചിയും…
ജയൻ കൂടൽ
Profile link: https://www.facebook.com/jayan.koodal.siju/
Summary: Pranthan Kuryachan Mattancherry Kurisadi
The legend of “Pranthan Kuryachan” from Mattancherry blends faith, folklore, and mystery. People of all religions flock to a sacred cross believed to house his spirit, seeking lost items, miracles, or mental healing. Bhranthan Kuryachan, possibly a misunderstood mystic or healer, has multiple origin stories, some linking him to Portuguese missionaries or ancient crosses. Despite no official recognition, his “presence” is strong in places like Nettur, Alappuzha, and Varapuzha. His legacy, tied to the old chapel and the mythic Koonan Kurishu struggle, remains a powerful part of Kochi’s multicultural spiritual landscape, where myth and memory beautifully intertwine.