തെരുവ് നായ്ക്കളെ കൊല്ലണോ അതോ വന്ധ്യംകരിക്കണോ?
തെരുവ് നായ്ക്കളെ കൊല്ലണോ അതോ വന്ധ്യംകരിക്കണോ? മദ്രാസ് മോഡലും, സൂററ്റ് മോഡലും, ഗോവൻ മോഡലും, ജയ്‌പൂർ മോഡലും, അങ്ങനെ പല ഐഡിയകൾ. നമുക്ക് വേണ്ടത് ഏതു മോഡൽ? നായകൾ അപകടകാരികൾ ആണെങ്കിലോ? Stray dog control models.

കേരളത്തിലെ തെരുവുനായ പ്രശ്നങ്ങൾ
മനസ്സ് മരവിപ്പിക്കുന്ന എത്രയോ കാഴ്ച്ചകൾ നാം കണ്ടുകഴിഞ്ഞു, ഇപ്പോഴും കാണുന്നു. തെരുവുനായ ആക്രമണങ്ങളിൽ പലപ്പോഴും അപകടത്തിൽപ്പെടുന്നത് പിഞ്ചുകുഞ്ഞുങ്ങളാണ്. ഈയിടെയായി പേവിഷബാധയേറ്റുള്ള പല മരണങ്ങളും നാം കാണുകയും ചെയ്തു. നമ്മുടെ നാട്ടിൽതന്നെ കണ്ട ചില ചിത്രങ്ങൾ തന്ന ഷോക്ക് ഇപ്പോളും മനസ്സിലുണ്ട്. നായ്ക്കൾ പുരയിടത്തിൽ കടന്നു നാൽക്കാലികളെയും ആക്രമിച്ചു കൊന്നു തിന്നാൻ തുടങ്ങി എന്നുള്ള വാർത്തകളും കണ്ടിരുന്നു.
ചില ചോദ്യങ്ങളും വാദങ്ങളും
കഴിഞ്ഞ കുറെക്കാലങ്ങളായി സമൂഹ മാധ്യമങ്ങളിലും പത്രങ്ങളിലും, ചാനൽ ചർച്ചകളിലും കാണുന്ന ചില ചോദ്യങ്ങളും വാദങ്ങളുമാണ്:
ആഫ്രിക്കൻ പന്നിപ്പനി പടർന്നുപിടിച്ചപ്പോൾ വളർത്തുപന്നികളെ കൂട്ടത്തോടെ കൊന്നു കുഴിച്ചുമൂടിയില്ലേ? പക്ഷിപ്പനി വന്നാൽ താറാവുകളെയും കോഴികളെയും കൊന്ന് കത്തിക്കുന്നില്ലേ? നാട്ടിലിറങ്ങുന്ന പന്നികളെ വെടിവെച്ചുകൊല്ലാൻ ഉത്തരവില്ലേ? പിന്നെ എന്തിനാണ് നായ്ക്കളെ കൊല്ലാൻ ഇത്ര അമാന്തം? പേവിഷബാധക്ക് ഇതോടെ അന്ത്യമാകും, ആനിമൽ ബർത്ത് കൺട്രോളിനു ചെലവാക്കുന്ന കോടികൾ ലാഭമാകും, വന്ധ്യംകരണം നടത്തിയാലും നായക്ക് വായുണ്ടാകും, അത് കടിക്കും, അങ്ങനെ പലതും.
വളരെ കാമ്പുള്ള ചില അഭിപ്രായങ്ങളും കാണാൻ ഇടയായി. ഒന്ന്. ചിലരിൽ കാണുന്ന അമിതമായ നായസ്നേഹം പരിശോധിക്കണം, രണ്ട്. റാബിസ് അണുക്കൾക്ക് ജനിതക മാറ്റം സംഭവിച്ചോ എന്ന് പരിശോധിക്കണം, മൂന്ന്. ഇപ്പൊൾ നായകൾക്ക് കാണപ്പെടുന്ന പ്രകോപന സ്വഭാവത്തിന് പിറകിൽ എന്തെങ്കിലും കാരണം ഉണ്ടോ എന്ന് നോക്കണം, നാല്. കാട്ടുനായ്ക്കൾ നാട്ടിൽ ഇറങ്ങിയിട്ടുണ്ടോ എന്ന് നോക്കണം. വളരെ വിലയുള്ള അഭിപ്രായങ്ങൾ ആണിവ.
കേരളത്തിൽ മാത്രമല്ല തെരുവുനായ പ്രശ്‍നം.
എന്തായാലും ഇന്ത്യയിൽ പല സംസ്ഥാനങ്ങളിലും തെരുവുനായ ശല്യം സാധാരണയിൽ കവിഞ്ഞു വളരെ രൂക്ഷമായ അവസ്ഥയിൽ ആണ് എന്ന് എല്ലാവർക്കുമറിയാം. അതോടൊപ്പം പേവിഷ ബാധ ഏൽക്കുന്നുവരുടെ എണ്ണവും വളരെ കൂടുന്നു. കൃത്യമായ നിയന്ത്രണങ്ങൾ ഇല്ലെങ്കിൽ പട്ടണമെന്നോ ഗ്രാമമെന്നോ വ്യത്യാസമില്ലാതെ ജനജീവിതം ദുസ്സഹമാകും എന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാകില്ല.
ഇന്ത്യയിൽ ഈ അവസ്ഥ ഇതിനുമുൻപും നേരിട്ട പല സംസ്ഥാനങ്ങളും പട്ടണങ്ങളും ഉണ്ട്. അവരൊക്കെ പല രീതിയിൽ ഈ പ്രശ്നത്തെ നേരിടാൻ ശ്രമിച്ചിട്ടുമുണ്ട്. ഉദാ: മദ്രാസ് മോഡൽ, സൂററ്റ് മോഡൽ, ഗോവൻ മോഡൽ, ജയ്‌പൂർ മോഡൽ, ഉത്തരാഖണ്ഡ് മോഡൽ, ഷിംല മോഡൽ അങ്ങനെ പലതും.
മദ്രാസ് മോഡൽ: ക്യാച്ച് ആൻഡ് കിൽ
തെരുവ് നായ്ക്കളുടെ എണ്ണം നിയന്ത്രിക്കുന്നതിനും പേവിഷബാധ തടയുന്നതിനുമായി 1860-കളിൽ മദ്രാസ് കോർപ്പറേഷൻ തെരുവ് നായ്ക്കളെ കൊല്ലാനുള്ള ഒരു പരിപാടി ആരംഭിച്ചു. ‘പിടിച്ചു കൊല്ലുക’ എന്നതായിരുന്നു കോർപ്പറേഷന്റെ നയം. തുടക്കത്തിൽ പ്രതിദിനം ശരാശരി ഒരു നായ എന്നതിൽ നിന്ന് 1996 ആയപ്പോഴേക്കും ശരാശരി 135 നായ്ക്കളെ പിടികൂടി ഓരോ ദിവസവും കൊന്നു.
സോഡിയം തിയോപെന്റാൽ വലിയ അളവിൽ നായ്ക്കളുടെ ഹൃദയത്തിൽ നേരിട്ട് കുത്തിവച്ചും, ആഹാരത്തിലൂടെ വിഷം നൽകിയും, കൂട്ടിലടച്ച് വൈദ്യുതാഘാതമേൽപ്പിച്ചും, ബ്ലീച്ചിംഗ് പൗഡറും കീടനാശിനിയും നിറച്ച വലിയ കുഴിയെടുത്ത് നായ്ക്കളെ ജീവനോടെ കുഴിച്ചുമൂടിയും ഒക്കെയാണ് ഈ കൊലകൾ നടന്നിരുന്നത്. ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് സ്വാതന്ത്ര്യം നേടിയിട്ടും പിടിച്ച് കൊല്ലുക എന്ന നയം മാറ്റാൻ മദ്രാസ് കോർപ്പറേഷൻ തയ്യാറായിരുന്നില്ല.

മദ്രാസ് ആസ്ഥാനമായുള്ള സെൻട്രൽ ലെതർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് അക്കാലത്ത് നായ്ക്കളുടെ തോലിൽ നിന്ന് നെക്ലേസുകളും വാലറ്റുകളും പോലുള്ള ഉൽപ്പന്നങ്ങൾ പോലും രൂപകൽപ്പന ചെയ്തിട്ടുണ്ട്.
എങ്കിലും വർഷങ്ങളായി നായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കിയിട്ടും, പേവിഷബാധയിൽ നിന്ന് മുക്തി നേടുക എന്ന ലക്ഷ്യം കൈവരിക്കാൻ മദ്രാസ് മഹാനഗരത്തിന് കഴിഞ്ഞില്ല. ഒരു വശത്തു പിടിച്ചു കൊല്ലൽ നടക്കുമ്പോൾ മറുവശത്തു നായ്ക്കൾ രക്ഷപെട്ടു മറ്റു പ്രദേശങ്ങളിൽ കുടിയേറി പെറ്റുകൂട്ടുകയായിരുന്നു.
ബ്രീഡിംഗ് കൺട്രോളും (എബിസി) റാബിസ് വാക്സിനേഷനും (എആർ)
1964-ൽ, ബ്ലൂ ക്രോസ് ഓഫ് ഇന്ത്യ എന്ന സന്നദ്ധ സംഘടന, തെരുവ് നായ്ക്കളെ കൊല്ലുന്നതിനുപകരം ശാസ്ത്രീയ ബ്രീഡിംഗ് കൺട്രോളും (എബിസി) റാബിസ് വാക്സിനേഷനും (എആർ) നടപ്പിലാക്കാൻ മദ്രാസ് കോർപ്പറേഷനോട് നിർദ്ദേശിച്ചു. എന്നാൽ ഈ നിർദേശങ്ങൾ ചെവിക്കൊള്ളാൻ കോർപറേഷൻ തയ്യാറായില്ല. മദ്രാസ് കോർപ്പറേഷൻ അതിന്റെ ക്യാച്ച് ആൻഡ് കിൽ നടപടികൾ തുടർന്നു. പേവിഷ ബാധയെ തുടച്ചു നീക്കാൻ കോർപറേഷന്റെ ഈ നടപടികൾ കൊണ്ട് കഴിഞ്ഞിരുന്നില്ല. എന്തായാലും നമ്മുടെ നാട്ടിൽ ഇപ്പോൾ പഴയ മദ്രാസ് ശൈലിയിലുള്ള ക്യാച്ച് ആൻഡ് കിൽ പോളിസി നടപ്പിലാക്കാൻ നിയമപരമായി PCA Act – 1960, and Dog Rule Act -2001 പ്രകാരം സാധ്യമല്ല.
ഒടുവിൽ തെരുവ് നായ്ക്കൾക്കും പേവിഷ ബാധക്കും കീഴടങ്ങിയ മദ്രാസ് കോർപ്പറേഷൻ, 1995 ൽ, ബ്രീഡിംഗ് കൺട്രോൾ, പേവിഷബാധ പ്രതിരോധ കുത്തിവയ്പ്പ് എന്നിവ സംബന്ധിച്ച്, മൂന്ന് പതിറ്റാണ്ട് മുമ്പ് ബ്ലൂ ക്രോസ് ഓഫ് ഇന്ത്യ നൽകിയ ശുപാർശകൾ അംഗീകരിക്കാൻ തയ്യാറായി.
തെരുവ് നായ്ക്കളെ കൈകാര്യം ചെയ്യുന്നതിനുള്ള ABC-AR രീതി ദൃശ്യമായ ഫലങ്ങൾ നൽകി. ഒടുവിൽ, 1996 സെപ്തംബർ മുതൽ, കോർപ്പറേഷൻ അതിന്റെ ക്യാച്ച് ആൻഡ് കിൽ നയം ഉപേക്ഷിക്കുകയും ചെന്നൈ നഗരത്തിലുടനീളം ABC-AR നടപ്പിലാക്കാൻ സമ്മതിക്കുകയും ചെയ്തു. 1996-ൽ, തെരുവ് നായ സംഘങ്ങളെ തടയുന്നതിനായി ദക്ഷിണ ചെന്നൈയിൽ നായ പ്രജനന നിയന്ത്രണത്തിനുള്ള ആദ്യത്തെ എബിസി സെന്റർ ആരംഭിച്ചു. തുടർന്നുള്ള വർഷങ്ങളിൽ ചെന്നൈയിൽ കൂടുതൽ എബിസി സെന്ററുകൾ വന്നു. ‘കൊല്ലുക’ നയത്തിൽ നിന്ന് ‘കൊല്ലരുത്’ നയത്തിലേക്ക് മദ്രാസ് കോർപ്പറേഷൻ മാറാൻ നീണ്ട 136 വർഷമെടുത്തു എന്നത് ചരിത്ര വസ്തുതയാണ്.
1996-ൽ മദ്രാസിൽ പേവിഷ ബാധ കേസുകളുടെ എണ്ണം 120 ആയിരുന്നു. ക്യാച്ച് ആൻഡ് കിൽ പ്രോഗ്രാം അവസാനിച്ചു, ആദ്യത്തെ എബിസി സെന്റർ തുറന്ന്, പത്ത് വർഷത്തിന് ശേഷം 2007-ൽ ചെന്നൈയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട പേവിഷബാധയുടെ എണ്ണം പൂജ്യമായിരുന്നു.
പ്ലേഗ് കൊണ്ടുവന്ന സൂറത്ത് മോഡൽ(?)
1994 ൽ ഇന്ത്യയിലെ അഞ്ചു സംസ്ഥാനങ്ങളെയും ഡെൽഹിയെയും പിടിച്ചു കുലുക്കിയ പ്ലേഗ് എന്ന പകർച്ചവ്യാധി എല്ലാവരും ഓർക്കുന്നുണ്ടാകും. സൂറത്തിൽ പ്ലേഗ് പൊട്ടിപ്പുറപ്പെട്ടതിന്റെ കൃത്യമായ കാരണം അറിയില്ലെങ്കിലും നില നിൽക്കുന്ന പല തിയറികളിൽ ഒന്നാണ്, സൂറത്ത് മുനിസിപ്പാലിറ്റി മേയർ പുറപ്പെടുവിച്ചതും കമ്മീഷണർ ഒപ്പിട്ടതുമായ ഉത്തരവ്. സൂറത്ത് നഗരത്തിലെ എല്ലാ തെരുവ് നായ്ക്കളെയും ഉടൻ കൊല്ലണമെന്നായിരുന്നു ഉത്തരവ്. മദ്രാസിൽ നായ്ക്കളെ കൊല്ലാൻ വർഷങ്ങളെടുത്തു, സൂറത്തിൽ നഗരത്തിലെ എല്ലാ നായ്ക്കളെയും കൊല്ലാൻ ഒരു മാസമെടുത്തു.
നായ്ക്കൾ ഇല്ലാത്ത ലോകത്തു എലികൾ ഭക്ഷണ അവശിഷ്ട്ടങ്ങൾ കഴിക്കുകയും രാത്രിയിൽ സ്വതന്ത്ര വിഹാരം തുടങ്ങുകയും തുടർന്നാണ് പ്ലേഗ് പടർന്നു പിടിച്ചതും എന്നതാണ് ചില എക്സ്‌പേർട്ടുകൾ നൽകുന്ന തിയറി. പൂച്ചകളെ പറ്റി പറയുന്നില്ല എങ്കിലും ഈ തിയറിയും സീരിയസ് ആയി കാണേണ്ടതാണ്. സാധ്യതകൾ ഉണ്ട്. എന്തായാലും പകർച്ചവ്യാധിക്ക് ശേഷം അയൽ സ്ഥലങ്ങളിൽ നിന്ന് നായ്ക്കളെ സൂറത്ത് നഗരത്തിലേക്ക് തിരികെ കൊണ്ടുവന്നു എന്നാണു കാണുന്നത്.
ഗോവൻ മോഡൽ
കഴിഞ്ഞ വർഷം ജൂണിൽ സംസ്ഥാന മുഖ്യമന്ത്രി പ്രമോദ് സാവന്ത് ഗോവയെ പേവിഷബാധാ വിമുക്തമാക്കിയതിന്റെ അഭിമാനകരമായ നേട്ടം പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ മൂന്ന് വർഷമായി മനുഷ്യരിൽ ഒരു പേവിഷബാധ പോലും റിപ്പോർട്ട് ചെയ്യപ്പെടാത്ത സാഹചര്യത്തിലാണ് സംസ്ഥാനം പേവിഷബാധ നിർമാർജനം ചെയ്തതായി ഗോവ പ്രഖ്യാപിച്ചത്. ഈ നേട്ടം കൈവരിക്കുന്ന രാജ്യത്തെ ഏക സംസ്ഥാനമാണ് ഗോവ. യുകെ ആസ്ഥാനമായുള്ള വേൾഡ് വൈഡ് വെറ്ററിനറി സർവീസസ് (ഡബ്ല്യുവിഎസ്) എന്ന സന്നദ്ധ സംഘടന 2014ൽ ഗോവയിൽ സംസ്ഥാന സർക്കാറിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ ആരംഭിച്ച മിഷൻ റാബീസ് എന്ന പദ്ധതിയിലൂടെ പേവിഷമുക്തനാടിന്റെ നേട്ടത്തിലേക്ക് ഗോവയെ എത്തിക്കുന്നതിൽ വലിയ പങ്കുവഹിച്ചു. മിഷൻ റാബീസ് പദ്ധതിക്കായി സംസ്ഥാനം 18.5 കോടി രൂപ ചെലവഴിച്ചു. വേൾഡ് വൈഡ് വെറ്ററിനറി സർവീസസ് നടത്തിയ പ്രവർത്തനങ്ങളുടെ ഫലമായി തമിഴ്‌നാട്ടിലെ നീലഗിരി മേഖലയും ഇപ്പോൾ പേവിഷബാധ വിമുക്തമാണ്.
തെരുവ് നായ്ക്കൾ ഉൾപ്പെടെ ഒരു പ്രദേശത്തെ 70% നായ്ക്കൾക്കെങ്കിലും പേവിഷബാധയ്‌ക്കെതിരെ വാക്‌സിനേഷൻ നൽകാനായാൽ, നായ്ക്കളിലെ പേവിഷബാധ ഇല്ലാതാക്കാനും മനുഷ്യരിൽ അണുബാധയ്ക്കുള്ള സാധ്യത പൂർണ്ണമായും തടയാനും കഴിയുമെന്ന് പഠനങ്ങൾ കണക്കാക്കുന്നു. ഈ ഒരു ആശയത്തെ അടിസ്ഥാനമാക്കിയുള്ള പ്രവർത്തനങ്ങളാണ് ഗോവയിൽ നടന്നത്. 2014 മുതൽ, ഓരോ വർഷവും 100,000-ത്തിലധികം നായ്ക്കൾക്ക് തടസ്സമില്ലാതെ വാക്സിനേഷൻ നൽകി. വളർത്തുമൃഗങ്ങളെ മാത്രമല്ല തെരുവ് നായ്ക്കളെയും ശാസ്ത്രീയമായി പിടികൂടി പ്രതിരോധ കുത്തിവയ്പ് നൽകുന്നുണ്ട്. ജിപിഎസ് സംവിധാനങ്ങളും മൊബൈൽ ആപ്പുകളും ഉപയോഗിച്ച് സാങ്കേതികവിദ്യയുടെ സഹായത്തോടെ പേവിഷബാധയ്‌ക്കെതിരായ ഒരു കാമ്പയിൻ ഗോവയിൽ നടക്കുന്നു.
2019-2020ൽ, കൊവിഡ് പ്രതിസന്ധിക്ക് ശേഷവും ഒരു ലക്ഷത്തോളം നായ്ക്കൾക്ക് പേവിഷ വാക്സിൻ നൽകി. തെരുവുനായ്ക്കളുടെ പ്രജനനം നിയന്ത്രിക്കാൻ വന്ധ്യംകരണം, പൊതുജന ബോധവൽക്കരണം (ഭക്ഷണ അവശിഷ്ടം കളയൽ, നായകളെ വളർത്തൽ, ദത്തെടുക്കൽ എന്നിങ്ങനെയുള്ള വിഷയങ്ങളും) തുടങ്ങിയ പ്രവർത്തനങ്ങളാണ് നടക്കുന്നത്. 5.5 ലക്ഷം കുട്ടികൾക്കും 4.5 ലക്ഷം അധ്യാപകർക്കും ഈ കാലയളവിൽ പേവിഷബാധ പ്രതിരോധത്തെക്കുറിച്ച് ബോധവൽക്കരണ ക്ലാസുകൾ നൽകി. യുപി, ഹൈസ്കൂൾ വിദ്യാർഥികളുടെ പാഠ്യപദ്ധതിയിൽ പേവിഷബാധ പ്രതിരോധം ഒരു വിഷയമായി ഉൾപ്പെടുത്തിയിട്ടുണ്ട്. നായ്ക്കളുടെ അക്രമവും പേവിഷബാധയും നേരിടാൻ ഗോവ റാപ്പിഡ് റെസ്‌പോൺസ് ഫോഴ്‌സിനെ പോലും തയ്യാറാക്കിയിട്ടുണ്ട്.

എന്നാൽ, തെരുവ് നായ്ക്കളുടെ മുന്നിൽ വലയുകയും, പേവിഷബാധയാൽ പ്രയാസപ്പെടുകയും ചെയ്യുന്ന നമ്മുടെ കൊച്ചു കേരളത്തിന് ഇന്ന് വേണ്ടത് ഗോവയുടെ ഈ പേവിഷ ബാധ പ്രതിരോധ മാതൃകയല്ല, കളക്ട്, ന്യൂട്ടർ, വാക്സിനേറ്റ്, റിട്ടേൺ മാതൃകയാണ്.
ജയ്പൂർ മോഡൽ
കേരളത്തിലെ ഏറ്റവും വലിയ നഗരമായ കൊച്ചിയുടെ മൂന്നിരട്ടി വലിപ്പമുള്ള ജയ്പൂർ, 1994 നവംബറിൽ ചില ഭാഗങ്ങളിൽ ആനിമൽ ബെർത്ത് കൺട്രോൾ പ്രോഗ്രാം ആരംഭിച്ചു. NGO വളരെ കാര്യക്ഷമമായിരുന്നു. 2002 ഡിസംബറിൽ നഗരത്തിന്റെ മറ്റ് ഭാഗങ്ങളിൽ റാബിസ് രോഗം വർദ്ധിച്ചപ്പോഴും പ്രോഗ്രാം ഏരിയകളിൽ പൂജ്യമായി കുറഞ്ഞു.
വൈദഗ്ധ്യവും പരിശീലനം സിദ്ധിച്ച നായപിടുത്തക്കാർ, ജയ്പൂരിന് ചുറ്റും പ്രദേശങ്ങൾ തിരിച്ച്, ചിട്ടയായ രീതിയിൽ തെരുവ് നായ്ക്കളെ ശേഖരിക്കുന്നു. മൃഗങ്ങളെ എച്ച്ഐഎസ്-ഇന്ത്യ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകുന്നു, പ്രോസീജിയർ കഴിഞ്ഞു അവ സുഖം പ്രാപിക്കുന്നതുവരെ കെന്നൽ ചെയ്യുന്നു, തുടർന്ന് അവയെ പിടികൂടിയ കൃത്യമായ സ്ഥലത്ത് വിട്ടയക്കുന്നു.
ഇതേപോലെതന്നെ ഇന്ത്യയിൽ പല പട്ടണങ്ങളും സംസ്ഥാനങ്ങളും വിജയകരമായ രീതിയിൽ എബിസി യും എ ആറും നടത്തിയിട്ടുണ്ട്. ആശ്വാസകരമായ വാർത്ത എന്തെന്നാൽ കേരള ഗവണ്മെന്റ്, പേ ബാധിച്ച, അല്ലെങ്കിൽ അക്രമകാരികളായ നായ്ക്കളെയും കൊന്നൊടുക്കാനുള്ള പെർമിഷൻ കോടതിയിൽ നിന്നും തേടുന്നു എന്നതും അതോടൊപ്പം ഗോവയിൽ പ്രവർത്തിച്ച സന്നദ്ധ സംഘടനയുടെ സഹായത്തോടെ മിഷൻ റാബീസ് കേരളത്തിൽ നടപ്പിലാക്കാനുള്ള ചർച്ച തുടങ്ങിയെന്നതും ആണ്. പദ്ധതി നടപ്പിലായോ എന്നറിയില്ല. എല്ലാ വിജയാശംസകളും.
നെതർലൻഡ്സ് കഥകൾ
ലോകത്ത് തെരുവുനായ പ്രശ്നമില്ലാത്ത ഒരു രാജ്യം മാത്രമേ ഉള്ളൂ, അത് നെതർലൻഡ്സ് ആണ്. നമ്മൾ ഡച്ച് എന്ന് വിശേഷിപ്പിക്കുന്ന രാജ്യം. അവിടെയും നായ പ്രശനം ഒരു സമയത്തു രൂക്ഷമായിരുന്നു. എല്ലായിടത്തും എന്നപോലെ പലതരത്തിലുള്ള നായകൾ ആണ് തെരുവിലുണ്ടായിരുന്നത്.
ഉടമയ്‌ക്കൊപ്പം സ്വതന്ത്രമായി വിഹരിക്കുന്ന നായ്ക്കൾ: അവക്ക് ഒരു ഉടമയുണ്ട്, എന്നാൽ ഉടമ നായയെ ദിവസം മുഴുവനോ / ഭാഗികമായോ സ്വതന്ത്രമായി പൊതുസ്ഥലത്തു ഓടി നടക്കാൻ അനുവദിക്കുന്നു.
ഉടമസ്ഥനില്ലാതെ സ്വതന്ത്രമായി വിഹരിക്കുന്ന നായ്ക്കൾ: ഉടമ ഉപേക്ഷിച്ച നായ്ക്കൾ
കമ്മ്യൂണിറ്റി നായ്ക്കൾ: ഒരു ഉടമ ഇല്ലാത്തതും എന്നാൽ ഒരു സമൂഹം പരിപാലിക്കുന്നതുമായ നായ്ക്കൾ
കാട്ടു / നാട്ടു നായ്ക്കൾ: ആരും പരിപാലിക്കാത്തതും സ്വന്തമായി അതിജീവിക്കുന്നതുമായ നായ്ക്കൾ. പെറ്റു പെരുകുന്നവയും.
കളക്ട്, ന്യൂട്ടർ, വാക്സിനേറ്റ്, റിട്ടേൺ
രാജ്യവ്യാപകമായി സർക്കാർ ധനസഹായത്തോടെയുള്ള വന്ധ്യംകരണ പരിപാടിയായ CNVR പ്രോഗ്രാമിലൂടെ (കളക്ട്, ന്യൂട്ടർ, വാക്സിനേറ്റ്, റിട്ടേൺ) വഴിയാണ് ഡച്ചുകാർ ഈ വിജയം കൈവരിച്ചത്. തെരുവ് നായ്ക്കളുടെ ജനസംഖ്യയെ ചെറുക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗമാണിതെന്ന് വേൾഡ് അനിമൽ പ്രൊട്ടക്ഷൻ ഏജൻസി വിശ്വസിക്കുന്നു.

കൂടാതെ, പല മുനിസിപ്പാലിറ്റികളും സ്റ്റോറിൽ നിന്നും വാങ്ങിയ നായകൾക്കു വലിയ ടാക്സ് ഏർപ്പെടുത്തുന്നു. ഇത് കാരണം വാങ്ങുന്ന നായ്ക്കൾക്ക് പകരം വീടില്ലാത്ത നായ്ക്കളെ ഷെൽട്ടറുകളിൽ നിന്ന് ദത്തെടുക്കാൻ ആളുകളെ പ്രേരിപ്പിക്കുന്നു.
കൂടാതെ, മൃഗങ്ങൾക്കെതിരായ കുറ്റകൃത്യങ്ങൾ നിരീക്ഷിക്കാൻ നെതർലൻഡ്‌സ് ഒരു അനിമൽ പോലീസ് ഫോഴ്‌സ് സ്ഥാപിച്ചു. അവർ ബുദ്ധിമുട്ടിലായ മൃഗങ്ങളെ രക്ഷിക്കുകയും ചെയ്യുന്നു. മാത്രമല്ല, ഗോവൻ മോഡലിൽ പറഞ്ഞിട്ടുള്ള തരം ബോധവൽക്കരണവും ഡച്ചുകാർ കൊണ്ടുവന്ന കടുത്ത നിയമങ്ങളും (പിഴശിക്ഷ, ജയിൽശിക്ഷ എന്നിവ) ഡച്ചിനെ വളരെയധികം സഹായിച്ചു. എന്തായാലും, നായപ്പേടി ഇല്ലാത്ത കേരളത്തെ താമസിയാതെ കാണാൻ കഴിയും എന്ന് പ്രതീക്ഷിക്കുന്നു. അക്രമകാരികളായ നായകളെ കൊല്ലുന്നത് തന്നെയാകും ഉചിതം.
നായ്ക്കൾ – പുള്ളിപ്പുലിയുടെ ഇഷ്ടഭക്ഷണം.
2014 ൽ JSTOR ൽ വന്ന ഒരു ലേഖനത്തിൽ ഏഷ്യയിലെ പുള്ളിപ്പുലികൾ നായ്ക്കളെ ആഹാരമാക്കുന്നതിനെ കുറിച്ചുള്ള ഒരു പഠനം കണ്ടിരുന്നു. പുള്ളിപ്പുലികൾ അവസരവാദ തീറ്റക്കാരാണ്, എളുപ്പത്തിൽ കിട്ടുന്നതെന്തും കഴിക്കും. ആവശ്യാനുസരണം ഇരയെ മാറ്റാനുള്ള ഈ കഴിവ് പുള്ളിപ്പുലികളെ അതിജീവിക്കാൻ പ്രാപ്തമാക്കുന്നു. കന്നുകാലികളെ കണ്ടാൽപ്പോലും അവയെ അവഗണിച്ച് നായ്ക്കളെ ആഹാരമാക്കുന്നതിൽ പുള്ളിപ്പുലികൾ തല്പരരാണ്. പക്ഷെ , നാട്ടിലുള്ള നായ്ക്കളെ പിടിച്ച് കാട്ടിലെ പുള്ളിപ്പുലികൾക്ക് കൊടുത്താൽ , അവ പെറ്റുപെരുകിയാൽ, നായ്ക്കളെ കിട്ടാതെ വന്നാൽ???
✍️ ജയൻ കൂടൽ
Profile link: https://www.facebook.com/jayan.koodal.siju/
Website: https://jkdrive.in/
Summary: Stray dog control models
Kerala is grappling with an alarming stray dog menace, leading to rising incidents of attacks and rabies-related deaths. The debate is intense – should the dogs be culled or sterilized? Across India and the world, different cities and countries have tested varying models. The Madras Model relied on a “catch and kill” policy for decades, ultimately failing to eradicate rabies. Surat, in an attempt to wipe out dogs overnight, ironically triggered a plague outbreak, allegedly due to rodent overpopulation. In contrast, Goa’s scientific ABC-AR model, aided by international NGOs and technological support, succeeded in declaring the state rabies-free by 2023.
Jaipur and Netherlands followed structured sterilization and vaccination strategies that proved successful and humane. The Netherlands, in fact, eliminated its stray dog problem entirely through a CNVR program, legal enforcement, and awareness campaigns. These models show that sterilization, vaccination, and public education are more effective than mass killings. For Kerala, which faces public fear and legal constraints, the Goa model appears ideal – a structured, humane, and tech-supported initiative with visible results. It is crucial that Kerala adopts a sustainable and compassionate stray dog control model before the crisis deepens further. However, abnormal stray dogs have to be killed… right?