ആൾത്തൂക്കം, നേർച്ചത്തൂക്കം, വഴിപാട് തൂക്കം, ഗരുഢൻ തൂക്കം, പണ്ടാരത്തൂക്കം!
തെക്ക്, മധ്യ കേരളത്തിലെ പല ദേവീഭാവ ക്ഷേത്രങ്ങളിലും വളരെപ്പഴയക്കാലം മുതൽ നിലനിന്നിരുന്ന ഒരു ചടങ്ങാണ് തൂക്കം. ആൾത്തൂക്കം, നേർച്ചത്തൂക്കം, വഴിപാട് തൂക്കം, പണ്ടാരത്തൂക്കം എന്നൊക്കെയാണ് തൂക്കത്തിനെ വിശേഷിപ്പിച്ചിരുന്നത്. (Thookkam ritual in Kerala temples).

തൂക്കം: തെക്ക്, മധ്യ കേരളത്തിലെ ദേവീക്ഷേത്രങ്ങളിലെ കൗതുകകരമായ ആചാരം
ഇക്കാലത്ത് ഏതൊക്കെ ക്ഷേത്രങ്ങളിൽ തൂക്കമുണ്ട് എന്ന് പൂർണ്ണമായും അറിയില്ല. വടക്കൻ കേരളത്തിലേക്ക് തൂക്കം എന്ന ചടങ്ങ് വ്യാപിച്ചിട്ടുണ്ടോ എന്നും അറിയില്ല. ഇന്ത്യയിൽ കാളീ ആരാധന ശക്തമായി നിലനിൽക്കുന്ന പലയിടങ്ങളിലും ചരക് പൂജ, പച്ചമരമേള, ദണ്ഡചത്ര, ഭോട് പൂജ, സിദ്ധിയാട്ടം, ധിംഗാ ഗവർ എന്നൊക്കെയുള്ള പേരുകളിൽ ഉള്ള ചടങ്ങുകളുടെ ഭാഗമായി തൂക്കം നടന്നിട്ടുണ്ട്.
കേരളത്തിൽ നിലവിൽ കന്യാകുമാരി – കൊല്ലങ്കോട്, പത്തനംതിട്ട – ഏഴംകുളം, തട്ട, തിരുവനന്തപുരം – കൊയ്‌തൂർകോണം, മംഗലത്തുകോണം, കിളിമാനൂർ, തെങ്ങുംവിള, പാച്ചല്ലൂർ, ഇടുക്കി – കാരിക്കാട്, കൊല്ലം – മുളങ്കാടകം, ചാവർകോട്, പറവൂർ – കോട്ടുവള്ളിക്കാവ്, എറണാകുളം – പള്ളത്താംകുളങ്ങര, പുത്തൻകുരിശ്, കോട്ടയം – ചെറുവള്ളിക്കാവ്, ആലപ്പുഴ – പഴവീട് മുതലായ ക്ഷേത്രങ്ങളിൽ തൂക്കം നടക്കാറുണ്ട്.

കേരളത്തിലെ തൂക്കത്തിന്റെ ചരിത്രവും ഇന്നത്തെ അവസ്ഥയും
അടിസ്ഥാനപരമായി തൂക്കം ഒരു രീതിയിൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ശരീരത്തിൽ പിൻഭാഗത്തു നട്ടെല്ലിന്റെ ഇരുവശങ്ങളിലുമായി നാല് കൊളുത്തുകൾ കിഴിച്ചിറക്കി ആ വളയങ്ങളിൽ കുരുക്കിട്ട് ശരീരം ഉയരങ്ങളിലേക്ക് പൊന്തിക്കുക എന്നതായിരുന്നു അത്. രക്ത സമർപ്പണത്തിലൂടെ ബലി നൽകുക എന്ന സങ്കല്പം ആണിത്.
1890 ൽ കൊല്ലങ്കോട്ടെ തൂക്ക ഉയരം നാൽപ്പത് അടി ആയിരുന്നു എന്ന് വായിച്ചിട്ടുണ്ട്. ഭാരം പൂർണ്ണമായും കൊളുത്തുകളിൽ വരാതെ കയറുകൊണ്ടുള്ള ബന്ധനവും ഉണ്ടായിരുന്നു താനും. എന്നാൽ അതേകാലത്ത് മധുരയിൽ നടന്ന തൂക്കത്തിൽ ഭാരം പൂർണ്ണമായും വലിയ രണ്ട് ചൂണ്ടക്കൊളുത്തുകളിൽ ആയിരുന്നു കേന്ദ്രീകരിച്ചിരുന്നത്.

എന്നാൽ അക്കാലത്തിനും വളരെ പുറകോട്ട് സഞ്ചരിച്ചാൽ അവിടെ ബലി നൽകുന്ന രീതി ഉണ്ടായിരുന്നില്ല എന്ന് വേണം കാണാൻ. ഗോത്ര-നാടോടി ആചാരങ്ങളിൽ മലകളെയും മരങ്ങളെയും ദേവതാരൂപത്തിൽ കണ്ടപ്പോൾ അവർക്കുള്ള നേദ്യം എന്ന നിലയിൽ മരങ്ങളിൽ ആഹാരവും മറ്റു വസ്തുക്കളും കെട്ടിത്തൂക്കി ഇട്ടിരുന്നതായി കഥകളിൽ വിശേഷിപ്പിച്ചിട്ടുണ്ട്.
പിൽക്കാലത്ത് സ്വയം സമർപ്പണം എന്ന രീതിൽ മനുഷ്യനും ഇതേപോലെ മരങ്ങളിൽ തൂങ്ങി ആടിയിട്ടുണ്ടാകുമോ എന്നതിന് തെളിവുകൾ ഒന്നുമില്ല താനും.
അതിന് ശേഷം ദ്രാവിഡ സങ്കല്പങ്ങൾ പിറവിയെടുത്തതോടെ മാതൃ ദേവതയായ കൊട്രൈവ്വക്കും അവരിൽ നിന്നും രൂപ-ഭാവ മാറ്റം സംഭവിച്ച മറ്റു ദേവതകൾക്കും തമിഴ് – തമിഴ്‌നാടിനോട് ചേർന്ന കർണാടക പ്രദേശങ്ങളിൽ ഇത്തരം ബലിക്കാഴ്ചകളും മൃഗബലികളും നൽകപ്പെട്ടു.
പിന്നീട് ദ്രാവിഡ രീതിയിൽ നിന്നും മാറി കാളീ ആരാധന വ്യാപകമായതോടെ, പ്രത്യേകിച്ച്, കാളീ-ദാരിക സങ്കല്പങ്ങൾ പ്രചാരത്തിലായതോടെ കാളിക്ക് ബലി എന്നൊരു ആശയം നിലവിൽ വന്നു. കാളിയെ ആരാധിക്കുന്ന ഇടങ്ങളിൽ നടക്കപെട്ട ബലികൾ കൂടുതൽ ആളുകളിലേക്ക് കാളിക്കുള്ള രക്തബലി, മനുഷ്യ ബലി എന്ന വിചാരങ്ങൾ എത്താൻ ഇടയാക്കി.
മനുഷ്യബലിക്ക് അക്കാലത്ത് കാരണങ്ങൾ പലതു കണക്കാക്കിയിരുന്നെങ്കിലും രക്തബലിക്ക് മുതിരുന്ന ഒരാൾ തന്റെ ഉള്ളിലെ ദാരികനെ സ്വയം കൊന്ന് ദേവിക്ക് സമർപ്പിക്കുന്ന ചടങ്ങ് എന്ന രീതിയിൽ ആണ് രക്തബലിയെ കണ്ടിരുന്നത്.

ആൾത്തൂക്കം മുതൽ ബെൽറ്റ് തൂക്കം വരെ: തൂക്കത്തിലെ പരിണാമം
കേരളത്തിൽ ഭൂരിപക്ഷ തൂക്കങ്ങളും കാളീ ആരാധനയുടെ ഭാഗമായാണ് കാണപ്പെടുന്നത്. ഗരുഡൻ തൂക്കം, മനുഷ്യത്തൂക്കം, ദാരികത്തൂക്കം, പിള്ളത്തൂക്കം, മയിൽത്തൂക്കം എന്നൊക്കെ ചടങ്ങും ചമയവും ക്ഷേത്ര ഘടനയും അനുസരിച്ച് ഈ ബലിയെ വിളിക്കുന്നു. ഗരുഡൻ തൂക്കം കാളീക്ഷേത്രങ്ങളിൽ മാത്രമാണ് നടത്താറുള്ളത്.
ഏതാണ്ട് 1890 കാലഘട്ടത്തിലും തൂക്കത്തിന് മുൻപായി മൃഗബലിയും, തൂക്കക്കാരനെ എണ്ണ തേച്ച് പിടിപ്പിക്കലും, കള്ള് കുടിപ്പിക്കലും എല്ലാം പതിവായിരുന്നു എന്ന് എഴുതപ്പെട്ടിട്ടുണ്ട്. “The hook=Swinging Ceremony as I Saw It” ഒരു ചടങ്ങ് വിവരണമായതിനാൽ എഴുതിയ ആൾ മിഷനറി പ്രവർത്തകനായ ജോഷ്വാ നോൾസ് ആണെങ്കിൽപോലും ഈ എഴുത്തുകളിൽ മതപരിവർത്തനം ലക്ഷ്യമായിരുന്നില്ല.
അദ്ദേഹത്തിന്റെ വിവരണം അവസാനിക്കുന്നതുതന്നെ ഹിസ് ഹൈനസ്സ് മഹാരാജ ഓഫ് ട്രാവൻകൂർ, മദ്രാസ് ഗവൺമെന്റുമായി ചേർന്ന് പ്രവർത്തിച്ച് ഈ ക്രൂരമായ ആഘോഷം നിർത്തലാക്കുകയോ അല്ലെങ്കിൽ ചടങ്ങിലെ പീഡനം ഒഴിവാക്കുകയോ ചെയ്യണമെന്നാണ്.

എണ്ണ തേച്ച് പിടിപ്പിക്കുന്നത്, കൊളുത്തുമ്പോൾ മാംസം അയവുള്ളതാക്കാൻ ആയിരുന്നു. ചിലയിടങ്ങളിൽ ആ ഭാഗത്ത് തുടർച്ചയായി അടിച്ച് മരവിപ്പിച്ചാണ് കൊളുത്തുകൾ കയറ്റിയിരുന്നത് എന്ന് General Sir George Nugent, 1st Bt. (1757-1849), Commander-in-Chief, India, 1811-13 എഴുതിയിട്ടുണ്ട്.
രക്തബലിയുടെ ഓർമ്മകൾ പേറുന്ന തൂക്കത്തിന്റെ വിവിധ രൂപങ്ങൾ
കേരളത്തിൽ കുറച്ചുകാലം മുൻപ് വരെ ശരീരം കിഴിച്ച് കൊളുത്ത് വെച്ച് തൂക്കം നടത്തിയിരുന്നുവെങ്കിലും ആധുനിക സമൂഹത്തിന്റെ ശക്തവും അനുയോജ്യവും ആയ ഇടപെടലുകൾ ഈ ആചാരത്തിൽ മാറ്റങ്ങൾ കൊണ്ടുവരാൻ ഇടയാക്കി. ചില ക്ഷേത്രങ്ങളിൽ തൂക്കം പൂർണ്ണമായും നിരോധിക്കപ്പെട്ടിട്ടുണ്ട്. ഉദാഹരണം എറണാകുളം എളവൂർ തൂക്കം.
ഇന്ന് ശരീരം കിഴിച്ചുള്ള തൂക്കത്തിന് പകരം അരയിലെ കച്ചയിൽ കെട്ടിയാണ് തൂക്കം നടത്തുന്നത്. എന്നാൽ പഴയ ആചാരത്തിന്റെ സാക്ഷ്യപത്രമായി ഒന്നോ രണ്ടോ കൊളുത്തുകൾ ശരീരത്തിൽ മാംസത്തിലേക്ക് തറച്ച് വെക്കാറുണ്ട്. ചിത്രത്തിൽ കാണാം. ചിലരിൽ നിന്നും അല്പം രക്തം പൊടിയാറുമുണ്ട്.

തൂക്കത്തിൽ തൂക്കവില്ലും, തൂക്കച്ചട്ടവും, തൂക്കച്ചാടും, തൂക്കച്ചമയങ്ങളും, വാളമ്പും, വില്ലും എല്ലാം പ്രാധാന്യമുള്ള വസ്തുക്കളാണ്. തൂക്കങ്ങൾ തൂക്കവില്ലിൽ മാത്രമല്ല, പ്രാദേശിക ആചാരങ്ങൾ അനുസരിച്ച് വില്ലിന് പകരമായ സംവിധാനങ്ങളും ഉപയോഗിക്കാം. ശ്രീകോവിലിന് മുൻപിലെ മാടങ്ങളിലെ ഉത്തരങ്ങളിൽ തൂക്കം നടത്തിയ വിവരങ്ങൾ കണ്ടിട്ടുണ്ട്.
ഏഴംകുളം തൂക്കം: ഐതിഹ്യവും ആചാരങ്ങളും മാറ്റങ്ങളും
തെക്കൻ കേരളത്തിലെ ഏഴംകുളം ക്ഷേത്രം പ്രസിദ്ധമാണ്. കൊടുങ്ങല്ലൂരമ്മ യദൃശ്ചയാ ഏഴംകുളത്തുള്ള അമ്പലത്തിനാൽ തറവാടിന്റെ പരദേവതയായി മാറിയ ഐതിഹ്യം നിലനിൽക്കുന്ന ക്ഷേത്രമാണിത്. തറവാടും, ചിത്രകൂടക്കാവും, മുൻകാവുകളും ഒക്കെ വിശദമായി പറയേണ്ടുന്ന വസ്തുതകളാണ്.
ഏഴംകുളം ക്ഷേത്രത്തിലെ തൂക്കം പ്രശസ്തമാണ്. കുംഭക്കാർത്തിക ആണ് ദിവസം. വ്രതം നോക്കി തൂക്കാശാന്റെ കൂടെ ഒറ്റപ്പയറ്റും ഗണപതിപ്പയറ്റും പഠിച്ച്, മണ്ണടി കാമ്പിത്താനെ സന്ദർശിച്ച്, മണ്ണടി ക്ഷേത്രത്തിൽ പ്രാർത്ഥിച്ച്, രക്ഷ അണിഞ്ഞ്, അവിടെനിന്നും തൂക്കവില്ല് വലിക്കാനായി ആനയടവി എന്ന ദേവശക്തിയെ കൂടെക്കൂട്ടി, തിരികെയെത്തി ക്ഷേത്രത്തിന് അടുത്തുള്ള വെളിച്ചപ്പാട് തറയിലെ പാലമരത്തിന് ചുവട്ടിൽ പയറ്റി, ആയുധങ്ങൾ ആശാനെ തിരികെ ഏൽപ്പിക്കണം. പിന്നീട് തൂക്കസമയത്തിനായി കാത്തുനിൽപ്പാണ്.
ഇന്ന് വെളിച്ചപ്പാട് തറയുമില്ല, ഏഴിലം പാലയുമില്ല. പകരം ദേവിക്ക് മുൻപിലെ അതിവലിപ്പമുള്ള ഞാറമരത്തിന്റെ തണലിലാണ് പയറ്റ്. ചടങ്ങുകളിൽ പോലും മാറ്റങ്ങൾ പ്രകടം.
തൂക്കവില്ലിന്റെ കഥ: കറങ്ങുന്ന വില്ലും കാലത്തിന്റെ മാറ്റവും
ഇവിടെ തൂക്കവില്ലിലാണ് ചടങ്ങ് നടത്തുന്നത്. ഇപ്പോൾ ഒരേസമയം മൂന്നുപേർക്കും കൂടെ മൂന്നു കുഞ്ഞുങ്ങൾക്കും തൂക്കം നടത്താം. കഴിഞ്ഞവർഷം ഒരു കുഞ്ഞ് തറയിൽ വീണ വാർത്ത കണ്ടിരിക്കുമല്ലോ. ഇപ്പോൾ കുഞ്ഞിനും ബെൽറ്റുണ്ട്. തൂക്കം വിശ്വാസത്തിന്റെ, ആരാധനയുടെ ഭാഗം ആയതിനാൽ വ്യക്തിപരമായ അഭിപ്രായത്തിന് മുതിരുന്നില്ല.

പഴയകാലത്ത് അപൂർവ്വമായി ഒന്നിച്ച് ഇരുപത്തൊന്ന് പേർ തൂക്കം നടത്തിയ ചരിത്രവും ഈ ക്ഷേത്രത്തിന് സ്വന്തം. എന്നാൽ വിശ്വകർമ്മജർ പണിതുനൽകിയ, ഒരു ദിശയിലേക്ക് 360°കറങ്ങുന്ന ആ അപൂർവ്വ വില്ല് ഇന്ന് എവിടെയാണ് എന്നുപോലും ആരും പറയുന്നില്ല, നശിച്ചുകാണും എന്ന ആത്മഗതം മാത്രം. ചിത്രങ്ങൾ ഏഴംകുളം ക്ഷേത്രത്തിൽ നിന്നും.
ജയൻ കൂടൽ
Profile: https://www.facebook.com/jayan.koodal.siju/
Summary: Thookkam ritual in Kerala temples
Thookkam is a traditional ritual offering performed in Devi temples in South and Central Kerala. Historically, it involved hoisting participants by hooks pierced into their backs, symbolizing a blood sacrifice linked to Kali worship. Due to societal interventions addressing cruelty concerns, the practice has significantly changed. While banned in some places, many temples now use supportive waist belts instead of fully suspending by hooks, although small symbolic hooks might still be shallowly inserted. The ritual continues today in a modified form at various temples, like the well-known Ezhamkulam temple, often incorporating modern safety measures.